മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്.

പത്മവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത ജീവനക്കാരി വീട്ടിലെത്തി ഭീഷണിപെടുത്തിയതായി പത്മവതിയുടെ കുടുംബം പറയുന്നു.

2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ഇരുപതാം തിയ്യതിയാണ് അവസാനമായി ജീവനക്കാരി എത്തി ഭീഷണിപെടുത്തിയത്. ഫിനാൻസ് കമ്പനി ജീവനക്കാരി ഭീഷണിയുമായി വീട്ടിൽ തുടർന്നതോടെ പത്മവതി ശുചിമുറിയിൽ പോയി തൂങ്ങി . നാല് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് പത്മവതി മരിച്ചത്.

‘ കണ്ണിന് അസുഖമായതിനാല്‍ ഈ മാസം എനിക്ക് പണിക്കൊന്നും പോകാന്‍ പറ്റിയില്ല. ഒരു ബിസിനസ് ആരംഭിച്ചെങ്കിലും അതും തകര്‍ന്നു. ഇക്കാര്യം ഞാന്‍ മാനേജരെ വിളിച്ചു പറഞ്ഞു. അടുത്തമാസം അടയ്ക്കാമെന്നും പറഞ്ഞു നോക്കി. എന്നാലെന്റെ വാക്ക് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല” – അരുണ്‍ പറയുന്നു.

വീട്ടിലെത്തിയ ബാങ്ക് ഏജന്റ് തന്നോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും പത്മാവതിയോട് മാത്രമെ സംസാരിക്കൂവെന്നും പറഞ്ഞതായി അരുണ്‍ പറയുന്നു. പണം ലഭിക്കാതെ തിരികെ പോകില്ലെന്ന് പറഞ്ഞ് വളരെമോശമായി പെരുമാറിയെന്നും അരുണ്‍ ആരോപിച്ചു.

” എന്റെ അമ്മ ഒരു സാധുവാണ്. നല്ല പേടിയുള്ള കൂട്ടത്തിലാണ് അവര്‍. വീടും ഞങ്ങളും മാത്രമുള്ള ലോകമാണ് അവര്‍ക്കുള്ളത്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ തന്നെ അമ്മയ്ക്ക് പേടിയാകും . ആ അമ്മയോടാണ് അവര്‍ കയര്‍ത്തത്. അവരോട് പല തവണ പറഞ്ഞു ഫോണെടുത്തത് ഞാനാണ്, എന്നോട് സംസാരിക്കാമെന്ന് . പക്ഷേ കേട്ടില്ല . എന്റെ ഓഫീസില്‍ നിന്ന് ഫോണ്‍ വാങ്ങിയത് പത്മാവതിയാണ്, എനിക്ക് സംസാരിക്കാനുള്ളത് പത്മാവതിയോടാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പത്മാവതിയെ വിളിക്ക് എന്ന് ആവര്‍ത്തിച്ചതോടെ ഞാന്‍ അമ്മയെ വിളിച്ചു. എന്നാല്‍ വിളി കേള്‍ക്കാന്‍ അമ്മയില്ലായിരുന്നു.

പത്മാവതി വീട്ടിലെ ശുചി മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. പല തവണ വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടര്‍ന്നാണ് മകന്‍ ശുചി മുറിയുടെ വാതില്‍ ചവിട്ടി തുറന്നത്. പ്ലാസ്റ്റിക് കയറില്‍ തൂങ്ങി നില്‍ക്കുന്ന അമ്മയെയാണ് കണ്ടത്. അപ്പോഴും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. അമ്മയെ തോളിലെടുത്ത് വീടിന് മുന്നിലെത്തിച്ചപ്പോഴും ഫിനാന്‍സ് സ്ഥാപനത്തിന്റെ ഏജന്റുമാരായ സ്ത്രീകള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ”അമ്മയുടെ അഭിനയമൊന്നും നടക്കില്ലെന്നാണ് ഇതുകണ്ട് അവര്‍ എന്നോട് പറഞ്ഞത്” – അരുണ്‍ വിഷമത്തോടെ പറയുന്നു.

2014 രൂപയ്ക്ക് ഞാനെന്റെ അമ്മയെ കളഞ്ഞെന്നായിരിക്കും പറയുക . ലോണെടുക്കുമ്പോള്‍ ഇങ്ങനെയൊക്കെ ആകുമെന്ന് ഞാന്‍ കരുതിയിട്ടു പോലുമില്ല.” – അരുണ്‍ പറയുന്നു.