കൊച്ചി: നടി പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ റോജന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. ഇയാള്‍ പാര്‍വതിക്ക് ബലാല്‍സംഗ ഭീഷണിയാണ് അയച്ചത്. സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പാര്‍വതി പോലീസില്‍ പരാതി നല്‍കിയിരുന്നു.

കേസില്‍ രണ്ടാമത്തെ അറസ്റ്റാണ് ഇത്. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ എന്നയാളെ കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കസബ എന്ന മമ്മൂട്ടിച്ചിത്രത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നടന്ന ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശമാണ് പാര്‍വതിക്കെതിരെ മമ്മൂട്ടി ആരാധകര്‍ ആക്രമണവുമായെത്താന്‍ കാരണം.

വിഷയത്തില്‍ ഇതേ വരെ പ്രതികരിക്കാതിരുന്ന മമ്മൂട്ടി ആരാധകരെ തള്ളി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാറില്ല. അര്‍ത്ഥവത്തായ സംവാദങ്ങളാണ് വേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.