ഒനീഡയുടെ ചെകുത്താന്‍ പരസ്യം ഓര്‍മ്മകളില്‍ നിന്ന് ചുവടു പറിഞ്ഞിട്ട് കാലമേറെയായി. 90 കളുടെ ആദ്യകാലത്തെ ഏവരുടെയും നൊസ്റ്റാള്‍ജിക് ഓര്‍മ്മകളിലൊന്നായിരിക്കും ഇന്ത്യന്‍ ബ്രാന്റായ ഒനീഡയുടെ ചെകുത്താന്‍ പരസ്യം. കൊമ്പുകളും തേറ്റപ്പല്ലുകളുമായി പരസ്യത്തില്‍ എത്തിയ ചെകുത്താന്‍ രൂപം പരസ്യ ചരിത്രത്തില്‍ തന്നെ ഒരു സുപ്രധാന സ്ഥാനത്തുണ്ട്.

ഇപ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ആ ചെകുത്താന്‍ പരസ്യം വീണ്ടും രംഗപ്രവേശം ചെയ്യുകയാണ്. ഐപിഎല്‍ സീസണ്‍ ലക്ഷ്യമിട്ട് പുറത്തിറക്കിയ പുതിയ എയര്‍ കണ്ടീഷണറുകളുടെ പരസ്യത്തിലാണ് ഒനീഡയുടെ ചെകുത്താന്‍ പ്രത്യക്ഷപ്പെടുന്നത്. പഴയ പരസ്യങ്ങളെ പോലതന്നെ ഭീതിയും തമാശയും കലര്‍ന്ന രീതിയിലാണ് ഈ പരസ്യത്തിന്റെ അവതരണം.

ചെകുത്താന്‍ പരസ്യം പിന്‍മ്മാറിയ ശേഷം പുറത്തു വന്ന ഒനീഡ പരസ്യങ്ങള്‍ കാര്യമായ ശ്രദ്ധ നേടാത്തതു കൊണ്ടാവണം ചെകുത്താനെ പിന്നെയും ഒനീഡ രംഗത്തിറക്കിയത്. 30 കോടിയോളം രൂപയാണ് ഈ പരസ്യത്തിനായി ഒനീഡ ചിലവഴിച്ചിരിക്കുന്നത്. ഐപിഎലിന് വേണ്ടി മാത്രം 20 കോടി വേറെയും ചിലവഴിച്ചിട്ടുണ്ടെന്നാണ് വിവരം. ഐപിഎല്‍ സീസണിലെ മാധ്യമ ശ്രദ്ധ ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഈ നീക്കം.