ന്യൂഡല്‍ഹി: അസാധാരണമായ ഒരു ഹര്‍ജിക്ക് ദൈവത്തിന് മാത്രമേ പരിഹാരം കാണാനാകൂ എന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ നിന്ന് കൊതുകുകളെ പൂര്‍ണ്ണമായും നിര്‍മാര്‍ജനം ചെയ്യണമെന്നായിരുന്നു ഹര്‍ജി. ഞങ്ങള്‍ ദൈവങ്ങളല്ല. ദൈവത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങളോട് ആവശ്യപ്പെടരുത് എന്ന മറുപടിയാണ് ഹര്‍ജി പരിഗണിച്ച കോടതി നല്‍കിയത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകമൊട്ടാകെ 72,55,000 ആളുകള്‍ കൊതുകുകള്‍ മൂലം കൊല്ലപ്പെടുന്നതായി ഹര്‍ജിക്കാരന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ മാരക ജീവികളായ കൊതുകുകളെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരന്‍് ആവശ്യപ്പെട്ടു.

എന്നാല്‍ കൊതുകിന്റെ കാര്യത്തില്‍ കോടതിനിര്‍ദേശത്തിലൂടെ ഒന്നും ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോ വീട്ടിലും എത്തി കൊതുകുകളെ ഇല്ലാതാക്കണമെന്ന് പറയാന്‍ കോടതിക്ക് സാധിക്കില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.