നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ തുടക്കത്തിൽ തന്നെ പൊട്ടിത്തെറി. ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെച്ച നിർദേശം തള്ളി ഉമ്മൻചാണ്ടി. കോൺഗ്രസ് ഹൈക്കമാൻഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതിൽ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്ന ഉമ്മൻചാണ്ടിയെ തലസ്ഥാനത്ത് മത്സരിപ്പിക്കാൻ കോൺഗ്രസിനുള്ളിൽ നീക്കമെന്ന തരത്തിലുള്ള സൂചനകൾ പുറത്തുവന്നിരുന്നു.

തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കാനാണ് മുല്ലപ്പള്ളി അടക്കമുള്ളവരുടെ ആലോചന. നിലവിലെ അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ നിർത്താനും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.