ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യൂറോപ്പിൽ യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാർക്ക് റോമിംഗ് ചാർജുകൾ ഈടാക്കില്ല. റോമിംഗ് ചാർജുകൾ ഈടാക്കില്ലെന്ന് മൊബൈൽ ഫോൺ ഓപ്പറേറ്റർമാരാണ് അറിയിച്ചത്. ബ്രിട്ടീഷുകാർക്ക് യൂറോപ്പിലുടനീളം സഞ്ചരിക്കാമെന്നും കോളുകൾക്കും ടെക്സ്റ്റുകൾക്കും ഡാറ്റയ്ക്കും അധിക പണം നൽകേണ്ടതില്ലെന്നുമുള്ള പദ്ധതി 2014ലായിരുന്നു അവതരിപ്പിച്ചത്. എന്നാൽ ബ്രെക്സിറ്റ്‌ യാഥാർഥ്യമായതിന് ശേഷം ഇത് മാറിമറിയുമെന്ന് അറിയിച്ചിരുന്നു. എന്നാൽ റോമിംഗ് ചാർജുകൾ വീണ്ടും ഈടാക്കില്ലെന്ന് പ്രമുഖ ഓപ്പറേറ്റർമാർ വ്യക്തമാക്കിയിട്ടുണ്ട്. വോഡഫോൺ, ബിടി, ഇഇ, സ്കൈ മൊബൈൽ, ടെസ്‌കോ മൊബൈൽ, ഒ 2, ത്രീ, വിർജിൻ എന്നിവരെല്ലാം ചാർജുകൾ വീണ്ടും അവതരിപ്പിക്കാൻ പദ്ധതിയില്ലെന്ന് പറഞ്ഞു. എന്നിരുന്നാലും, യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ് വ്യാപാര കരാറിൽ റോമിംഗ് ചാർജ് നിരോധനം തുടർന്നുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഉൾപ്പെടുന്നില്ല.

ഭാവിയിൽ റോമിംഗ് ചാർജ് ഈടാക്കാനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്ന് ഓഫ്‌കോം വ്യക്തമാക്കേണ്ടതുണ്ടെന്ന് ഡിജിറ്റൽ, കൾച്ചർ, മീഡിയ, സ്‌പോർട്‌സ് കമ്മിറ്റിയിലെ ജൂലിയൻ നൈറ്റ് പറഞ്ഞു. ഫോൺ ഓപ്പറേറ്റർമാർ ഡിസംബർ 31 ന് അധിക ചാർജുകൾ ഒന്നും ഈടാക്കിയിട്ടില്ല. അതിനാൽ തന്നെ ഇനി പെട്ടെന്നൊരു മാറ്റം ഉണ്ടായാൽ ഉപയോക്താക്കൾ അത് സ്വീകരിക്കാൻ ഒരുങ്ങിയേക്കില്ല.