ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു. നേഴ്സായി ജോലി ചെയ്യുന്ന ടോണി പാർക്കറിനെ കബളിപ്പിച്ച് 2500 പൗണ്ടാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. അവരുടെ മകനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കബളിപ്പിക്കൽ നാടകം അരങ്ങേറിയത് . തൻെറ ഫോൺ ടോയ്‌ലറ്റിൽ വച്ച് നഷ്ടപ്പെട്ടെന്നും അതുകൊണ്ട് പുതിയ നമ്പർ ആണ് ഉപയോഗിക്കുന്നതെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞത് . വാട്സ്ആപ്പ് വഴിയുള്ള സന്ദേശങ്ങളിൽ അവർ വിശ്വസിച്ചിരുന്നത് തൻെറ മകനുമായി സംസാരിക്കുകയാണെന്നാണ് . വളരെ വിശ്വസനീയമായ രീതിയിൽ അവരെ പറഞ്ഞു പറ്റിക്കാൻ തട്ടിപ്പുകാർക്കായി . മകൻറെ ബില്ലുകൾ അടയ്ക്കാനായി പണം അയക്കുന്നു എന്നാണ് അവർ കരുതിയത് .

ആദ്യം സാധാരണ നിലയിൽ ചാറ്റുകൾ നടത്തി വിശ്വാസം ആർജ്ജിച്ചതിനുശേഷം പണം ആവശ്യപ്പെടുകയായിരുന്നു. തൻെറ ഫോൺ നശിപ്പിക്കപ്പെട്ടതിനാൽ തനിക്ക് ഇൻറർനെറ്റ് ബാങ്കിങ്‌ ഉപയോഗിക്കാൻ പറ്റില്ലെന്നാണ് ടോണിയുടെ മകനെന്ന രീതിയിൽ മെസേജുകൾ അയച്ച ആൾ പറഞ്ഞത് . ഞാൻ എന്റെ കുട്ടികളെ സ്നേഹിക്കുന്നു അതുകൊണ്ടുതന്നെ എൻെറ മകനാണെന്ന രീതിയിൽ അവനെ സഹായിക്കാൻ താൻ വളരെ പെട്ടെന്ന് പണം കൈമാറിയതെന്ന് ടോണി പാർക്കർ പറഞ്ഞു.

സമാന രീതിയിലുള്ള തട്ടിപ്പുകൾ പല സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വിശ്വസനീയമായ രീതിയിൽ മെസേജ് അയയ്ക്കാനും ഇരയുടെ വിശ്വാസം നേടിയെടുക്കാനും പല മാർഗങ്ങളാണ് ഇവർ പയറ്റുന്നത്. മുതിർന്നവരെയും സ്ത്രീകളെയുമാണ് ഇവർ കൂടുതലും ലക്ഷ്യമിടുന്നത്. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട ഉടനെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും അവർ കൈ മലർത്തിയതായി ടോണി പാർക്കർ പറഞ്ഞു. പണം കൈമാറ്റം ചെയ് ത അക്കൗണ്ട് മിനിറ്റുകൾക്കകം ശൂന്യമായതിനാൽ പേയ്‌മെന്റ് റിവേഴ്സ് ചെയ്യാനാവില്ലെന്നാണ് ബാങ്കുകാർ പറഞ്ഞത്.