ഡോ. ഐഷ വി

രഘുപതി ഒരു സ്ത്രീയാണ്. അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ” പൂരം പിറന്ന സ്ത്രീ , പുരുഷ യോനി”. അതിനാൽ തന്നെ രണ്ട് മക്കൾ പിറന്ന ശേഷം അവർക്ക് ഭർത്താവുമൊത്തുള്ള രതിക്രീഡകളിലൊന്നും യാതൊരു താത്പര്യവുമില്ലായിരുന്നു. ജോലി ചെയ്യാതെ ജീവിക്കാനാഗ്രഹിച്ച അയാൾ ആദ്യം ചെയ്തത് ഭാര്യയുടെ ആഭരണങ്ങളും മറ്റും വിറ്റ് ജീവിക്കുക എന്നതാണ്. വിറ്റ പണം കൊണ്ട് മദ്യപിക്കുകയും വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്തു. കാശ് തീർന്നു. പിന്നെ രഘുപതിയുടെ വസ്തുവകകൾ വിറ്റു. മദ്യപാനവും വീട്ടുകാര്യങ്ങളും നടത്തി. കാശ് വരും പോകും മെയ്യനങ്ങാതെ തിന്നുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം.

കുന്നോളം ധനമുണ്ടെങ്കിലും ഇരുന്നു തിന്നാൽ തീരുമെന്നാണല്ലോ പ്രമാണം. പിന്നെ ഇരന്ന് തിന്നേണ്ടി വരും. ഇനിയെന്താണ് വിൽക്കാനുള്ളത് എന്ന് ചിന്തിച്ച അയാൾ ഭാര്യയെ വിറ്റാലോ എന്നാലോചിച്ചു. മുൻസിപ്പാലിറ്റിയിൽ ജോലിയുള്ള ഒരാളുമൊത്തായിരുന്നു അന്നത്തെ മദ്യപാനം. ഭാര്യയ്ക്ക് മുൻസിപാലിറ്റിയിൽ ജോലി ശരിയാക്കി കൊടുക്കാം എന്നയാൾ ഏറ്റു. അന്നു രാത്രി അയാൾക്ക് രഘുപതിയോടൊപ്പം കിടക്ക പങ്കിടണം. രഘുപതി വന്നയാളെ ആട്ടി പുറത്താക്കി. രഘുപതി അന്നു തന്നെ അയാളുടെ വീട്ടിൽ നിന്നും പറക്കമുറ്റാത്ത മക്കളേയും കൊണ്ടിറങ്ങി. ആ വീട്ടിലുണ്ടായിരുന്ന അയാളുടെ അച്ഛനമ്മമാരും മറ്റു ബന്ധുക്കളും പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞിട്ടും അവർ തന്റെ തീരുമാനം മാറ്റിയില്ല.

ഒറ്റത്തടിയായി കഴിയുന്ന സത്‌സ്വഭാവിയായ മല്ലു അക്കന്റെ വീടായിരുന്നു അവരുടെ ലക്ഷ്യം. അവർക്കവിടെ പ്രവേശനം ലഭിച്ചു. മല്ലു അക്കൻ ഇവരെ കൂടാതെ വീടില്ലാത്ത രണ്ട് മൂന്ന് സ്ത്രീകൾക്ക് കൂടി അവരുടെ ഓലമേഞ്ഞ കൊച്ചുവീട്ടിൽ അന്തിയുറങ്ങാൻ അഭയം നൽകിയിരുന്നു. നേരം വെളുക്കുമ്പോൾ അവർ എന്തെങ്കിലും പണിക്ക് പോകും. അതിൽ ഒരു സ്ത്രീയുടെ സ്വഭാവം അത്ര ശരിയല്ല എന്ന് കണ്ടപ്പോൾ മല്ലു അക്കൻ അവരെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു. അങ്ങനെ രഘുപതിയും മക്കളും മല്ലുവക്കനും മറ്റു സ്ത്രീകൾക്കും ഒപ്പം പകൽ കിട്ടുന്ന ജോലിയും രാത്രി പാട്ടും ഭക്തിഗാനങ്ങളുമായി സന്തോഷത്തോടെ കഴിഞ്ഞു കൂടി.

രഘുപതിയ്ക്ക് സ്വന്തമായി ഒരു കൂരയുണ്ടാകണമെന്നത് വല്യ ആഗ്രഹമായിരുന്നു. ആ ആഗ്രഹം തീവ്രമായിത്തന്നെ അവർ മനസ്സിൽ സൂക്ഷിച്ചു. രഘുപതി കിട്ടിയ ജോലി എല്ലാം ചെയ്തു. ഹോട്ടലിലെ ജോലിയായിരുന്നു രഘുപതിയ്ക്ക് പ്രിയം. ഭക്ഷണവും കാശുമാകുമല്ലോ. ഒരു നൂറ് രൂപ നോട്ടു കിട്ടിയാൽ രഘുപതി നേരെ ബാങ്കിലേയ് ക്കോടും . അത് അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. വലിയ നോട്ടുകൾ ഒന്നും അവർ മാറിയില്ല. കിട്ടിയ അധിക ജോലികൾ എല്ലാം അവർ നന്നായി ചെയ്തു. തക്കലയിലെ അരിമില്ലുകളിലെ ജോലിയും കോവളത്തെ ഹോട്ടലുകളിലെ ജോലിയും സ്കൂളിൽ കുട്ടികളെ കൊണ്ടാക്കുന്ന ആയയുടെ ജോലിയും അവർ നന്നായി ചെയ്തു.

രഘുപതി വെറും നാലാം ക്ലാസ്സ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും അവരുടെ സാമ്പത്തികശാസ്ത്രം വളരെ കേമമായിരുന്നു. ലോകത്ത് പണക്കാരുണ്ടെങ്കിലേ പാവപ്പെട്ടവർക്കും ഗുണമുണ്ടാവൂ എന്നവർ മനസ്സിലാക്കിയിരുന്നു. അതവർ പഠിച്ചത് തക്കലയിലെ അരി മില്ലുകൾ പൂട്ടി അവർക്ക് തൊഴിൽ നഷ്ടപ്പെട്ടപ്പോഴാണ് . കാശ് ഒരു ചക്രമാണ്. അതിന്റെ ചാക്രികത നിലനിന്നാലേ അത് പണക്കാരന്റെ കൈയ്യിൽ നിന്നും പാവപ്പെട്ടവന്റെ കൈകളിലേയ്ക്കും തിരിച്ചും എത്തുകയുള്ളൂ.

കോവളത്ത് ഒരു മൂന്ന് സെന്റ് സ്ഥലം വാങ്ങാനുള്ള കാശ് തികഞ്ഞപ്പോൾ അവർ അവിടത്തെ പണക്കാരിലൊരാളുടെ വീട്ടിലെത്തി അവരുടെ പറമ്പിന്റെ ഒരറ്റത്ത് മൂന്ന് സെന്റ് സ്ഥലം വിലയ്ക്ക് വേണമെന്നാവശ്യപ്പെട്ടു. അവിടത്തെ വീട്ടമ്മയ്ക്ക് രഘുപതിയുടെ സത്യസന്ധതയെ കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഒരു ദിവസം അവിടെ ജോലിക്ക് ചെന്നപ്പോൾ അലക്കാൻ കൊടുത്ത ഷർട്ടിന്റെ പോക്കറ്റിലിരുന്ന നല്ലൊരുതുക രഘുപതി തിരിച്ചു കൊടുത്തത് അവർക്ക് ഓർമ്മയുണ്ടായിരുന്നു. അലക്കാൻ കിട്ടുന്ന വസ്ത്രങ്ങളുടെ പോക്കറ്റ് എല്ലാം നന്നായി പരിശോധിച്ചിട്ടേ രഘുപതി വസ്ത്രം കഴുകിയിരുന്നുള്ളൂ. അങ്ങനെ ആ വീട്ടമ്മയുടെ മനസ്സലിഞ്ഞ് 3 സെന്റ് കൊടുക്കാൻ തീരുമാനിച്ചു. രഘുപതിയ്ക്ക് ആരുടേയും ഒരു സൗജന്യവും ആവശ്യമില്ലായിരുന്നു. അതിനാൽ അവർ വസ്തു വിലയ്ക്കു തന്നെ വാങ്ങി. വീണ്ടും കുറേക്കാലത്തെ അധ്വാനവും സാമ്പത്തികാസൂത്രണവും വേണ്ടി വന്നു രഘുപതിയ്ക്ക് ഒരു കൊച്ചു കൂരയെന്ന സ്വപ്നം സാക്ഷാത്കരിയ്ക്കാൻ .

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.