ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തു തന്നെ ഒന്നാമതായി പ്രതിരോധകുത്തിവെയ്പ്പുകൾ ജനങ്ങൾക്ക് നൽകി തുടങ്ങിയത് യുകെ ആയിരുന്നു. പരീക്ഷണങ്ങളിൽ ഫലപ്രാപ്തി തെളിയിച്ച വാക്സിൻ നിർമ്മാതാക്കളുമായി കരാറിൽ ഏർപ്പെടാൻ സർക്കാരിൻറെ ഭാഗത്തുനിന്ന് അക്ഷീണ പരിശ്രമം ആണ് ഉണ്ടായത് . അതുകൊണ്ടുതന്നെ പലരാജ്യങ്ങളും വാക്സിൻ ദൗർലഭ്യത്തെ കുറിച്ച് ആശങ്കപ്പെടുമ്പോഴും ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാൻ രാജ്യത്തിനായി. ഫെബ്രുവരി പകുതിയോടെ മുൻഗണന ഗ്രൂപ്പിൽ പെട്ട എല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

യുദ്ധകാലടിസ്ഥാനത്തിൽ മുന്നേറുന്ന യുകെയുടെ കൊറോണയ്ക്കെതിരായ പ്രതിരോധകുത്തിവെയ്പ്പ് യജ്ഞം ഫലപ്രാപ്തി കാണുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രതിരോധകുത്തിവയ്പ്പിന്റെ ആദ്യ ഡോസ് തന്നെ 80 വയസിന് മുകളിലുള്ളവരെയും ചെറുപ്പക്കാരെയും സംരക്ഷിക്കാൻ സഹായകരമാണെന്ന് പ്രാഥമിക ഗവേഷണത്തിൽ വെളിപ്പെട്ടതായി വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ ജോയിൻ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ പ്രൊഫസർ ആന്റണി ഹാർഡൻ പറഞ്ഞു.

ഫൈസൽ ബയോടെക് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയതിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന് നൽകിയ വിവരങ്ങൾ ഉപയോഗിച്ചാണ് നടത്തപ്പെട്ടത്. ആദ്യ ഡോസ് എടുത്ത് കഴിഞ്ഞതിനു ശേഷം അടുത്ത ഡോസ് മറ്റൊരു നിർമ്മാതാവിന്റെ വാക്സിൻ സ്വീകരിക്കാമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരണമെങ്കിൽ കൂടുതൽ തുടർ പഠനങ്ങൾ ആവശ്യമാണെന്ന് പ്രൊഫസർ ഹാർഡൻ അഭിപ്രായപ്പെട്ടു.