ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സർവ്വകലാശാലയുടെ ‘നിയമവിരുദ്ധ’ സോഷ്യൽ മീഡിയ പോളിസികൾ മാറ്റണമെന്ന ആവശ്യവുമായി ഓക്സ്ഫോഡിലെ അധ്യാപകർ. പോളിസികൾ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. പീഡനം, സമൂഹ മാധ്യമങ്ങൾ എന്നിവയ് ക്കെതിരായ നയങ്ങൾ നിയമപരമായ സംസാരം തടയുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും ഓക്സ്ഫോഡിലെ അക്കാദമിക് വിദഗ്ധർ പറയുന്നു. അക്കാദമിക് കരിയറിനെ ഇത് ദോഷകരമായി ബാധിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം സർവകലാശാലയിൽ ഉണ്ടായ ‘ഹിന്ദുഫോബിയ’ വിവാദത്തിന് പിന്നാലെയാണിത്. പോസ്റ്റ് ഡോക്ടറൽ ഗവേഷകനായ ഡോ. അഭിജിത് സർക്കാർ, താൻ ഓൺലൈനിൽ വധഭീഷണികൾക്കും ബലാത്സംഗ ഭീഷണികൾക്കും വിധേയനായെന്ന് വെളിപ്പെടുത്തിയിരുന്നു. യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്റെ (ഒയുഎസ്‌യു) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വിദ്യാർത്ഥിനി രശ്മി സാമന്തിനെ കുറിച്ചുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിന് പിന്നാലെയാണിത്. ഇൻസ്റ്റാഗ്രാമിൽ വംശീയവും സെമിറ്റിക് വിരുദ്ധവുമായ പോസ്റ്റുകൾ ഇട്ടെന്ന ആരോപണത്തെ തുടർന്ന് 2021 ഫെബ്രുവരിയിൽ രശ്മി ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.

മതത്തിന്റെ പേരിൽ തന്നെ ആക്രമിച്ചെന്ന് ആരോപിച്ച് ഡോ. സർക്കാരിനെതിരെ രശ്മി പരാതി നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. അതേസമയം, അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നത് സർവ്വകലാശാലയുടെ പ്രശസ്തിക്ക് ഗുരുതരമായ അപകടമുണ്ടാക്കുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.