കണ്ണൂര്‍: കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാഗമായുള്ള ഹൃദയാലയയില്‍ പ്രവേശിപ്പിച്ചു. നേരത്തെ പരിയാരം ഹൃദയാലയയില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അതിന്റെ തുടര്‍ചികിത്സകളുടെ ഭാഗമായാണ് വീണ്ടും ജയരാജനെ ഹൃദയാലയയില്‍ പ്രവേശിപ്പിച്ചത്.
കതിരൂര്‍ മനോജ് വധക്കേസില്‍ 25ാം പ്രതിയാക്കി കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പിന്നാലെയാണ് പി ജയരാജനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച ഹര്‍ജി മൂന്നാം തവണയും കോടതി തള്ളിയതിനു പിന്നാലെ ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത് അറസ്റ്റില്‍ നിന്നു രക്ഷപ്പെടുത്താനാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.