അപൂർവ്വരോഗം ബാധിച്ച് മരണത്തോട് മല്ലടിച്ച പാകിസ്താൻ ബാലന് മലയാള മണ്ണിൽ പുനർജന്മം. ലോകത്ത് തന്നെ മറ്റൊരു ചികിത്സയ്ക്കും ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ബാലൻ ഇന്ന് കേരളത്തിൽ നടത്തിയ ചികിത്സയുടെ ഫലമായി പൂർണ്ണ ആരോഗ്യവാനായത്. കോഴിക്കോട് ആസ്റ്റർ മെഡിസിറ്റിയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെയാണ് രണ്ട് വയസുകാരന്റെ ജീവൻ തിരിച്ചുപിടിച്ചത്.

പിറന്നുവീണ് രണ്ട് കൊല്ലം തികയും മുൻപേ നിരവധി ചികിത്സയിലൂടെയാണ് സെയ്ഫ് എന്ന കുട്ടി കടന്നുപോയത്. സിവിയർ കമ്പൈൻഡ് ഇമ്മ്യുണോ ഡെഫിഷൻസി എന്ന അസുഖം ബാധിച്ചാൽ രക്ഷപെടാൻ സാധ്യത കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ കുടുംബവും നിരാശയിലായി. ഒടുവിലാണ് എല്ലാ പ്രതീക്ഷകളും അർപ്പിച്ച് കേരളത്തിലേയ്ക്ക് എത്തിയത്.

അതിർത്തി തർക്കങ്ങൾക്ക് അപ്പുറത്തേക്ക് വൈദ്യശാസ്ത്രം മനുഷ്യബന്ധങ്ങളെ യോജിപ്പിക്കുന്നതിനുള്ള ഉദാഹരണമാണിതെന്ന് കുഞ്ഞിനെ ചികിത്സിച്ച മിംസ് ആശുപത്രി പറയുന്നു. പൂർണ്ണമായും സൗജന്യമായാണ് ചികിത്സ നടത്തിയത്. മകനെ മജ്ജ മാറ്റി വെക്കലിലൂടെ അസുഖം മാറാൻ സഹായിച്ച അതിർത്തി കടന്നെത്തിയ രക്ഷാകരങ്ങൾക്ക് നന്ദി പറയുകയാണ് ഇപ്പോൾ കുടുംബം. മാസങ്ങള് നീണ്ട ആശുപത്രി വാസമവസാനിപ്പിച്ച് ആരോഗ്യവാനായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് സെയ്ഫും കുടുംബവും.