കൂട്ടുകാരിയെ പ്രണയാഭ്യര്‍ഥനയുമായി ശല്യം ചെയ്തതിന് കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിന്റെ തലയറുത്തു. ശുഭജ്യോതി ബസു എന്നയാളാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ പൂജയെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

ഒന്നരമാസം മുമ്പായിരുന്നു ശുഭജ്യോതിയുടെയും പൂജയുടെയും വിവാഹം. വിവാഹത്തിന് ശേഷം പൂജയുടെ സുഹൃത്ത് ശര്‍മിഷ്ടയെ പരിചയപ്പെട്ട ശുഭജ്യോതി ഇവരില്‍ ആകൃഷ്ടനായി. പ്രണയാഭ്യാര്‍ഥനയുമായി പുറകേ കൂടിയ ശുഭജ്യോതിയെ ശര്‍മിഷ്ട പല തവണ വിലക്കിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവിലിവര്‍ കാര്യം ഭര്‍ത്താവ് സുബീറിനെയും പൂജയെയും അറിയിച്ചു. ക്ഷുഭിതരായ ഇരുവരും ശുഭജ്യോതിയെ വധിക്കാന്‍ പദ്ധതിയിടുകയായിരുന്നു.

യുവാവിനെ ഹൂഗ്ലി നദിക്കരയിലുള്ള ഇഷ്ടികക്കളത്തിലേക്ക് വിളിച്ചു വരുത്തിയാണ് ഇരുവരും കൃത്യം നടത്തിയത്. ഇവിടെ വെച്ച് സംഘം ബസുവിന് മദ്യം നല്‍കി. ഇയാള്‍ മദ്യലഹരിയിലായതോടെ ഇവര്‍ യുവാവിന്റെ തല അറുത്ത് നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഉടല്‍ വാനില്‍ കയറ്റി ഓവുചാലില്‍ തള്ളുകയും ചെയ്തു.

ബസുവിന്റെ ശരീരത്തിലെ ടാറ്റൂ കണ്ടാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവത്തില്‍ സുബീര്‍, പൂജ എന്നിവരടക്കം മൂന്ന് പേരെ പോലീസ് റസ്റ്റ് ചെയ്തു.