കല്യാണക്കുറി അച്ചടിക്കാന്‍ കൊടുത്ത് വീട്ടില്‍ നിന്നും പോയ അച്ഛനായി ദിവസങ്ങളായുള്ള കാത്തിരിപ്പിലാണ് മകള്‍. സൈരന്ധ്രി വനത്തില്‍ കാണാതായ വാച്ചര്‍ പുളിക്കാഞ്ചേരി രാജന്റെ ഇളയ മകള്‍ രേഖ രാജിന്റെ വിവാഹത്തിന് ഇനി പത്ത് ദിവസം മാത്രമാണ് അവശേഷിക്കുന്നത്.

മേയ് മൂന്നിനാണ് രാജനെ കാണാതായത്. രാത്രി എട്ടരയോടെ സൈലന്റ്‌വാലി വനം ഡിവിഷനിലെ സൈരന്ധ്രി വാച്ച് ടവറിനു സമീപമുള്ള മെസില്‍ നിന്നു ഭക്ഷണം കഴിച്ചു സമീപത്തെ ക്യാംപിലേക്ക് ഉറങ്ങാന്‍ പോയതാണ് രാജന്‍. എന്നാല്‍ പിന്നീട് രാജനെ ആരും കണ്ടിട്ടില്ല.

എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. കല്യാണവീടാണെങ്കിലും രാജന്റെ മുക്കാലിയിലെ പുളിക്കാഞ്ചേരി വീട്ടില്‍ ആഘോഷമോ ഒരുക്കങ്ങളോ ഒന്നുമില്ല. അച്ഛന്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നെങ്കിലും അറിയാനുള്ള അവകാശം മകള്‍ക്കില്ലേ?, എന്ന് ചോദിക്കുകയാണ് മകള്‍ രേഖ.

അച്ഛന് കടമോ മറ്റു ബാധ്യതകളോ ഇല്ലെന്നും നാടു വിടേണ്ട ആവശ്യമില്ലെന്നും രേഖ പറയുന്നു. എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവു കിട്ടണ്ടേ എന്നാണ് രേഖ ചോദിക്കുന്നത്. പൊലീസിന്റെ തണ്ടര്‍ബോള്‍ട്ടും വനം വകുപ്പിന്റെ ദ്രുതകര്‍മസേനയും വാച്ചര്‍മാരുമെല്ലാം തിരച്ചില്‍ നടത്തിയിട്ടും രാജനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഒരു ജോഡി ചെരുപ്പും ലൈറ്ററും മുണ്ടും മാത്രമാണു കണ്ടെത്താനായത്.