താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കവെ, വിഷയത്തില്‍ പരോക്ഷ വിമര്‍ശനമുയര്‍ത്തി നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ഒരു മലയാള ചാനലിനോട് സംസാരിക്കുമ്പോൾ ആയിരുന്നു പാർവതിയുടെ ആരോപണം. ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്ന് പാര്‍വതി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് അമ്മ സംഘടനയുടെ ആസ്ഥാനാ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്. അന്ന് മോഹന്‍ലാല്‍, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ വേദിയിലിരിക്കുകയും എക്‌സിക്യുട്ടീവ് അംഗത്തിലുള്ള ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ വേദിക്ക് സമീപം നില്‍ക്കുകയുമായിരുന്നു.

‘ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്’, പാര്‍വതി പറഞ്ഞു.