ലണ്ടന്‍: സമ്മര്‍ അവധിക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി വിമാനക്കമ്പനികള്‍. യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന പരിശോധനകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഷെന്‍ഗണ്‍ പ്രദേശങ്ങളിലൈ കടുത്ത ചട്ടങ്ങള്‍ മൂലമാണ് ഈ താമസം നേരിടുന്നതെന്ന് യൂറോപ്പിലെ ഏറ്റവും വലിയ എയര്‍ലൈന്‍ ലോബി ഗ്രൂപ്പ് ആയ എ4ഇ അറിയിച്ചു. ചല വിമാനത്തവാളങ്ങളിലെ കര്‍ശനമായ പരിശോധനകള്‍ മൂലം ആയിരക്കണക്കിന് സര്‍വീസുകള്‍ വൈകിയതായി ഗ്രൂപ്പ് അറിയിച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സ്, ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ്, റയന്‍ എയര്‍, ഈസിജെറ്റ് തുടങ്ങിയ കമ്പനികള്‍ അംഗങ്ങളായ ഗ്രൂപ്പാണ് ഇത്.

വരുന്ന വാരാന്ത്യം യുകെ വിമാനത്തവാളങ്ങളില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നതാകുമെന്നും മുന്നറിയിപ്പുണ്ട്. രണ്ട് മണിക്കൂര്‍ വരെ യാത്രക്കാര്‍ക്ക് താമസം നേരിടാന്‍ സാധ്യതയുണ്ട്. മല്ലോര്‍ക്കയില്‍ നിന്നും തിരിച്ചും 2,00,000 യാത്രക്കാര്‍ യാത്ര നടത്തുന്നുണ്ടെന്നാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാഹചര്യം പരിഗണിച്ച് സ്പാനിഷ് അധികൃതര്‍ യാത്രക്കാര്‍ക്കു വേണ്ടി അടിയന്തര പദ്ധതികള്‍ ഏര്‍പ്പെടുത്തിയെങ്കിലും മറ്റു കാരണങ്ങളാല്‍ യാത്രക്ക് താമസം നേരിട്ടേക്കും. എന്നാല്‍ ഈ പ്രശ്‌നം അത്ര വ്യാപകമല്ലെന്നും ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ മാത്രമല്ല താമസത്തിനു കാരണമെന്നും ചില കമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും പറയുന്നു.

മല്ലോര്‍ക്കയില്‍ നിന്നുള്ള തങ്ങളുടെ സര്‍വീസുകള്‍ വൈകാന്‍ കാരണം ഇമിഗ്രേഷന്‍ പരിശോധനകള്‍ കര്‍ശനമാക്കിയത് മാത്രമല്ലെന്നാണ് തോമസ് കുക്ക് അറിയിക്കുന്നത്. മറ്റു കമ്പനികളും ഇതേ വിശദീകരണം നല്‍കുന്നുണ്ടെങ്കിലും മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ചെക്ക് ഇന്‍ ചെയ്യണമെന്ന് യാത്രക്കാരോട് ആവശ്യപ്പെടുന്നുണ്ട്.