ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ മലയാളികൾ ഉൾപ്പെടെ ബ്രിട്ടീഷുകാരുടെ വേനൽകാല യാത്രകളെ വെള്ളത്തിലാക്കി യുകെയിലുടനീളമുള്ള പാസ്‌പോർട്ട് ഓഫീസ് ജീവനക്കാർ അഞ്ച് ആഴ്‌ച പണിമുടക്കാൻ ഒരുങ്ങുന്നു. ശമ്പളവും തൊഴിൽ സാഹചര്യവും സംബന്ധിച്ച തർക്കത്തിൽ പരിഹാരം കാണാത്ത സാഹചര്യത്തിൽ ദിവസേന നിരവധി ജീവനക്കാരാണ്സമരത്തിൻെറ ഭാഗമാകുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ പാസ്‌പോർട്ട് ഓഫീസുകളിൽ ജോലിചെയ്യുന്ന പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് (പിസിഎസ്) യൂണിയനിലെ ആയിരത്തിലധികം ജീവനക്കാർ ഏപ്രിൽ 3 മുതൽ മെയ് 5 വരെ പണിമുടക്കും. വേനലവധി അടുത്തതോടെ പാസ്പോർട്ട് ജീവനക്കാരുടെ പണിമുടക്ക് എല്ലാ യുകെ മലയാളികളുടെയും വേനൽക്കാല പദ്ധതികളെ താറുമാറാക്കും.

മറ്റ് മേഖലകളിലെ ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായി രണ്ട് പണിമുടക്കുകൾ ഉണ്ടായിട്ടും തൊഴലാളികളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തതിന് പിന്നാലെയാണ് ജീവനക്കാർ അഞ്ച് ആഴ്‌ച പണിമുടക്കാൻ ഒരുങ്ങുന്നത്. മെച്ചപ്പെട്ട ശമ്പളം എന്ന ആവശ്യം ആറ് മാസം മുൻപ് മുന്നോട്ട് വച്ചെങ്കിലും സർക്കാരിൽ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് പിസിഎസ് ജനറൽ സെക്രട്ടറി മാർക്ക് സെർവോത്ക പറഞ്ഞു. തങ്ങൾക്കു കൂടി സ്വീകാര്യമായ ശമ്പള വർദ്ധനവ് ഉണ്ടായില്ലെങ്കിൽ സമരം ഇനിയും മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.

വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷം ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. എൻ എച്ച് എസ് ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഏപ്രിൽ ഒന്നുമുതലാണ് നിലവിൽ വരുന്നത്. എൻ എച്ച് എസ് ജീവനക്കാരുടെ സമരം സർക്കാർ ഒത്തുതീർത്തതോടെ സമരത്തിലുള്ള മറ്റു ജീവനക്കാരും പ്രതീക്ഷയിലാണ്.