വിതുരയില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. വിതുര സ്വദേശി ബെഞ്ചമിനെയാണ് (68) പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്പ് കുട്ടിയുടെ കൂട്ടുക്കാരിയുമായി ബെഞ്ചമിന്റെ വീട്ടില്‍ പോയ കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ബെഞ്ചമിന്‍ പിടിയിലായത്.

നടന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് പാസ്റ്റര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം സഹോദരിയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 12 വയസ്സുകാരിയുടെ ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സി.ഡബ്ല്യു.സി വിതുര പോലീസിന് പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.