പത്തനംതിട്ട കുമ്പഴയില്‍ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തിനും ഇരയായതായി റിപ്പോര്‍ട്ട്. കൂടാതെ കുട്ടിയുടെ ശരീരത്തില്‍ ചെറുതും വലുതുമായി 60ഓളം മുറിവുകളുമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടും സ്പൂണ്‍ വെച്ചുമാണ് മുറിവുകള്‍ ഉണ്ടാക്കിയിരിക്കുന്നത്.

മുറിവുകളില്‍ ചിലത് ആഴത്തിലുള്ളതാണ്. അതേസമയം, മരണ കാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കുഞ്ഞിന്റെ പുറത്തും തലയിലും കഴുത്തിലും കൈകാലുകളിലുമെല്ലാം മുറിവുകളുണ്ട്. മരണ ദിവസവും തലേ ദിവസങ്ങളിലുമായി ക്രൂരപീഡനം നടന്നതായി ചില മുറിവുകള്‍ സൂചിപ്പിക്കുന്നുണ്ട്.

കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍തന്നെ ഡോക്ടര്‍മാര്‍ ലൈഗിക പീഢനം സംശയിച്ചിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കാണപ്പെട്ട നീര്‍വീക്കമായിരുന്നു സംശത്തിന് വഴിവെച്ചത്. തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിലെ കുഞ്ഞ് തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാനച്ഛന്‍ അലക്സ് പിടിയിലായിരുന്നു. മുറിയില്‍ കിടന്നുറങ്ങിയ ഇയാള്‍ക്കടുത്ത് മരിച്ചു കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കാണപ്പെട്ടത്.

മറ്റൊരു വീട്ടില്‍ ജോലിയ്ക്ക് പോയി മടങ്ങിയെത്തിയ കുഞ്ഞിന്റെ അമ്മയാണ് മൃതദേഹം കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിട്ട് ഏറെ നേരം കഴിഞ്ഞിരുന്നു. കഴിഞ്ഞ കുറെ നാളുകളായി, കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതായി അല്കസ് പോലീസിനോട് സമ്മതിച്ചു. ലൈംഗിക പീഡനം എത്രനാളായി നടക്കുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.