ലണ്ടൻ : പ്രധാനമന്ത്രിയായാൽ എനർജി ബില്ലുകൾക്കായി കൂടുതൽ പണം നൽകുമെന്ന് ഋഷി സുനക്കിന്റെ വാഗ്ദാനം. എന്നാൽ, കൃത്യമായ തുക ഇതുവരെ നിശ്ചയിച്ചിട്ടില്ല. അത് ഊർജ്ജ വില പരിധിയിലെ വർദ്ധനവിനെ ആശ്രയിച്ചിരിക്കും. എനർജി റെഗുലേറ്റർ ഓഫ്‌ജെം ഓഗസ്റ്റ് 26-ന് വില പരിധിയിലെ വർദ്ധനവ് പ്രഖ്യാപിക്കും. വിതരണക്കാർക്ക് ഒരു യൂണിറ്റിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്ന പരമാവധി തുകയാണ് ഇത്. “കൂടുതൽ പിന്തുണ ആവശ്യമായി വരുമെന്നതിൽ യാതൊരു സംശയവുമില്ല. ബില്ലുകൾ ഉയരുന്നതിനനുസരിച്ച് എന്റെ പ്രവർത്തനവും കൂടും.” സുനക് പറഞ്ഞു.

പണപ്പെരുപ്പം ഈ വർഷം 13 ശതമാനത്തിലെത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. അതേസമയം, സെപ്തംബർ ആദ്യം ഓഫീസ് വിടുന്നതിന് മുമ്പ് ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് വലിയ നികുതിയും ചെലവ് നടപടികളും അവതരിപ്പിക്കാൻ ജോൺസണിന് പദ്ധതിയില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു.

ഒക്ടോബറിലെ ഊർജ വില വർധന പിൻവലിക്കണമെന്ന് ലിബറൽ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഇതിനകം പ്രഖ്യാപിച്ച പിന്തുണയിൽ എൺപത് ലക്ഷം താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് £650 പേയ്‌മെന്റ്, പെൻഷൻകാർക്ക് അധികമായി £300, എല്ലാ കുടുംബങ്ങൾക്കും £400 എന്നിവ ഉൾപ്പെടുന്നു.