ഇനി മുതല്‍ താന്‍ കലോത്സവത്തില്‍ പാചകം ചെയ്യാനില്ലെന്ന് പ്രതികരിച്ചതിന് പിന്നാലെ താന്‍ കടന്നുപോയത് ഭീകരമായ മാനസികാവസ്ഥയിലൂടെയെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറയുന്നു.

ഇപ്പോള്‍ കേരളം പോകുന്നത് വല്ലാത്ത അവസ്ഥയിലേക്കാണ്. താന്‍ കടന്നുപോകേണ്ടി വന്ന അവസ്ഥ വല്ലാത്ത അവസ്ഥ തന്നെയാണ്. ആ ഒരു അവസ്ഥയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, ഞാന്‍ മാറുന്നതിനെക്കുറിച്ചല്ല. ഇങ്ങനെയൊരു കാര്യം സംഭവിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് നിങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നും പഴയിടം പറയുന്നു.

കലോത്സവത്തില്‍ ക്ഷീണിച്ചുവരുന്ന കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ പോലും ജാതീയതയുടെ വിഷം കുത്തിവച്ചത് തെറ്റായ നടപടിയായിപ്പോയി. അങ്ങനെയൊരു സാഹചര്യത്തില്‍ നിന്നുകൊണ്ട്, അടുക്കളയില്‍ ഇത്രയും നാളുണ്ടായ ഒരു സ്വാതന്ത്ര്യം എനിക്ക് നഷ്ടപ്പെടുന്നെന്ന ബോദ്ധ്യത്തില്‍ സ്വയം എത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് വല്ലാത്ത ഭയം വന്നതെന്നും പഴയിടം പറയുന്നു.

മുന്‍പ് നരേന്ദ്ര മോദിജി വന്നപ്പോള്‍ തോക്കിന്‍മുനയില്‍ പാചകം ചെയ്ത അവസ്ഥയുണ്ടായിട്ടുണ്ട്. എന്നാല്‍ ഭീകരമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. അവസാനത്തെ രണ്ടു ദിവസം ഞാന്‍ വല്ലാതെ പേടിച്ചാണ് നിന്നത്. രാത്രി ആരും ഉറങ്ങിയിട്ടില്ലെന്നും എല്ലാവരും കസേരയുമിട്ട് കാവലിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.