മന്ത്രി വീണാ ജോര്‍ജിനെ വീണ്ടും അപമാനിച്ച് പിസി ജോര്‍ജ്. അശ്ലീല പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ നല്‍കിയ പ്രതികരണത്തിലായിരുന്നു പിസി ജോര്‍ജിന്റെ രൂക്ഷപ്രതികരണം.

ചാനല്‍ അവതാരകയായിരുന്ന വീണ മന്ത്രിയായ ശേഷവും പുട്ടി അടിച്ചാണ് ഇറങ്ങുന്നതെന്നും അവര്‍ക്ക് പിന്നാലെ പോകുന്നവര്‍ ഉണ്ടാകുമെന്നാണ് പിസി ജോര്‍ജിന്റെ പരാമര്‍ശം.

”അവര്‍ ഒരു ചാനല്‍ അവതാരകയായിരുന്നു. അതുകൊണ്ട് പുട്ടി അടിച്ച് ഇറങ്ങിയിരിക്കുകയാണ്. മന്ത്രിയായ ശേഷവും പുട്ടി അടിച്ചാണ് ഇറങ്ങുന്നത്. ഒരു മന്ത്രിക്ക് ചേര്‍ന്നതല്ല ഇതെന്നാണ് എന്റെ അഭിപ്രായം. അതിന്റെ പുറകെ നടക്കുന്നവര്‍ ഉണ്ടാകും. എനിക്ക് അതിന് നേരമില്ല. മന്ത്രി നാടിന് ബാധ്യത എന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോഴും അതേ അഭിപ്രായമാണ്. അത് നാണക്കേടാണെങ്കില്‍ മന്ത്രി പണി നിര്‍ത്തണം. ഇത്രയും ഗതിക്കെട്ട ഒരു മന്ത്രി രാജ്യത്തില്ലെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇനിയും അവര്‍ക്കെതിരെ പറയും. ധൈര്യമുണ്ടെങ്കില്‍ ഇനിയും കേസ് കൊടുക്ക്. നമുക്ക് കാണാം.”

കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് പിസി ജോര്‍ജിനെതിരെ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. വീണാ ജോര്‍ജിനെ വ്യക്തിഹത്യ നടത്തിയെന്ന ഹൈക്കോടതി അഭിഭാഷകന്റെ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തില്‍ അവഹേളിച്ചതിനുമെതിരെയാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അഭിമുഖത്തില്‍ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശം ഇങ്ങനെ:

”സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരുകഷ്ടകാലമാണെന്നാലോചിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോര്‍ജിന് അവാര്‍ഡ് കിട്ടും. അവര് ടീവീല് എന്നും വരുന്നതെന്തിനാ?

അവരുടെ സൗന്ദര്യം കാണിക്കാന്‍ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവര്‍. ആരെ കാണിക്കാനാ, ആര്‍ക്കു വേണ്ടിയാ ഇതൊക്കെ, കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ. അത് ജനങ്ങളെ കാണിക്കണ്ടല്ലോ. കൊവിഡ് പിടിച്ചു ജനങ്ങള്‍ മരിക്കുമ്പോ ചിരിച്ചുകൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവര്‍ക്ക് ചിരിക്കാന്‍ പറ്റുന്നു. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല.”