അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ  പി സി ജോര്‍ജിനെതിരെ  ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചു. ജോര്‍ജിന്റെ  പ്രസ്താവനകള്‍ കേസിന്റെ വിധിയെ ബാധിക്കുമെന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നുമാണ് നടിയുടെ ആവശ്യം. പി.സി.ജോര്‍ജ് അങ്ങേയറ്റം അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന

പശ്ചാത്തലത്തിലാണ് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചത്. ആക്രമിക്കപ്പെട്ടതിന്റെ പിറ്റേനാള്‍ മുതല്‍ തിരിച്ചുവരവിനു ശ്രമിക്കുന്ന തന്നെ ക്കുറിച്ച് പി സി ജോര്‍ജ് പറഞ്ഞ വാക്കുകള്‍ ഏറെ അപമാനിക്കുന്നതാണ്. ഒരാഴ്ചയോളംവീട്ടിലടച്ചിരുന്ന സമയത്ത് സിനിമയുടെ സംവിധായകനും നിര്‍മാതാവും പ്രധാന നടനും സുഹൃത്തുക്കളും മടങ്ങിചെല്ലണമെന്നും ജോലിയില്‍ തുടരണമെന്നും നിരന്തരമായി നിര്‍ബന്ധിച്ചിരുന്നു. ഏകദേശം പത്തു ദിവസം കഴിഞ്ഞാണ് നേരത്തെ ചെയ്യാമെന്ന് ഏറ്റ ആ സിനിമയുടെ രണ്ടു ദിവസത്തെ ഷൂട്ടിന് പോയത്. പി സി ജോര്‍ജിനെ പോലുള്ളവര്‍ താന്‍ എന്തു ചെയ്യണമെന്നാണ് കരുതുന്നത്? ആത്മഹത്യ ചെയ്യണമായിരുന്നോ? അതോ മനോനില തെറ്റി ഏതെങ്കിലും മാനസിക രോഗകേന്ദ്രത്തിലോ വീടിന്റെ പിന്നാമ്പുറങ്ങളിലോ ഒടുങ്ങണമായിരുന്നോ? അതോ സമൂഹ മധ്യത്തില്‍ പ്രത്യക്ഷപ്പെടാതെ എവിടേക്കെങ്കിലും ഓടിയൊളിക്കണമായിരുന്നോ?.

പി.സി.ജോര്‍ജ് നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് രാഷ്‌ട്രീയ സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള പ്രസ്താവനകള്‍ പുറപ്പെടുവിച്ചതും നടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുന്നു. ജോര്‍ജ്ജിനെ പോലുളള ജനപ്രതിനിധികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പൊതു ബോധത്തെ കുറിച്ച് ഈ നാട്ടിലെ സ്‌ത്രീകള്‍ പേടിക്കേണ്ടതുണ്ട്.ഇതുണ്ടാക്കുന്ന പൊതുബോധം എങ്ങനെ പൊതു സമ്മതിയായി മാറുന്നുവെന്നും അതെങ്ങനെ സ്‌ത്രീത്വത്തിന് നേരെ ഉപയോഗിക്കപ്പെടുന്നുവെന്നും നടി ആശങ്കപ്പെടുന്നു.

കോടതിയുടെ മുന്നിലിരിക്കുന്ന കേസിനെ കുറിച്ച് ജനപ്രതിനിധിയടക്കമുള്ളവര്‍ ചേര്‍ന്ന് രൂപീകരിക്കുന്ന അഭിപ്രായം കേസിന്റെ വിധിയെ ബാധിക്കുമെന്നും ആശങ്കയുണ്ട്. ആക്രമിക്കപ്പെട്ട ഒരു സ്‌ത്രീയും ഇതുപോലെ ജനമധ്യത്തില്‍ വീണ്ടും വീണ്ടും അപമാനിതയാകരുത്.. ഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലായാലും മൂക്കരിയാന്‍ വന്നാല്‍ മറ്റ് പലതും അരിഞ്ഞുകളയുമെന്ന് ഒരു ജനപ്രതിനിധിയും പറയാനിടവരരുതെന്നും മുഖ്യമന്ത്രിയ്‌ക്കയച്ച കത്തില്‍ നടി  പറയുന്നു.