ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- കടം കൊടുക്കുന്നവർ നിരക്ക് വർദ്ധിപ്പിക്കുകയും ഏകദേശം 1,000 ത്തോളം ഡീലുകൾ പിൻവലിക്കുകയും ചെയ്തതോടെ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരും പുതിയ വായ്പ തേടുന്ന വീട്ടുടമകളും മോർട്ട്ഗേജ് ദുരിതം അഭിമുഖീകരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം, രണ്ട് വർഷത്തെ ഫിക്സഡ് റേറ്റ് മോർട്ട്ഗേജ് ഡീലുകൾക്ക് പ്രതിമാസം 68 പൗണ്ട് കൂടുതൽ ചിലവേറിയതായി മാറിയിരിക്കുകയാണ്. ഈ കണക്കുകൾ 300,000 പൗണ്ട് ലോൺ സൈസ് അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതിനർത്ഥം ഇന്ന് മുതൽ ആരംഭിക്കുന്ന രണ്ട് വർഷത്തെ ഡീലിന്റെ ചിലവ് ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഒരു മാസം 420 പൗണ്ട് കൂടുതലാണ്. 300,000 പൗണ്ട് വീടിന്റെ ലോണുള്ള ഒരു ശരാശരി കുടുംബത്തിന് ഓരോ വർഷവും 5,040 പൗണ്ട് കൂടുതൽ ചിലവാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം റീമോർട്ട്ഗേജ് ചെയ്യേണ്ട 1.5 ദശലക്ഷത്തിലധികം വീട്ടുടമകൾക്ക് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ വർദ്ധനവ്. പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ, അത് നിയന്ത്രിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് അടിസ്ഥാന നിരക്ക് മുൻപ് പ്രതീക്ഷിച്ചതിലും അധികമായി വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നു.

അടിസ്ഥാന നിരക്കിന് അനുസൃതമായാണ് വായ്പ നൽകുന്നവർ സാധാരണയായി മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. എന്നാൽ അടിസ്ഥാന നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഉയർന്ന നിരക്കിൽ റീപ്രൈസ് ചെയ്യുന്നതിനായി കടം കൊടുക്കുന്നവർ നൂറുകണക്കിന് മോർട്ട്ഗേജ് ഡീലുകൾ പിൻവലിക്കുന്ന സാഹചര്യമാണ് നിലവിൽ ഉടലെടുത്തിരിക്കുന്നത്. നിലവിലെ ഈ സാഹചര്യം ജനങ്ങൾക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.