ലണ്ടന്‍: ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതില്‍ ജനങ്ങള്‍ പൊറുതിമുട്ടിയെന്ന് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്. പൊതുമേഖലാ ജീവനക്കാരുടെ വേതന നിയന്ത്രണം എടുത്തു കളയുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോളാണ് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കെതിരെ ചാന്‍സലര്‍ പ്രസ്താവന നടത്തിയത്. വേതന നിയന്ത്രണത്തില്‍ സര്‍ക്കാര്‍ സമീപനം മാറ്റിയിട്ടില്ലെന്നാണ് ഹാമണ്ട് പറഞ്ഞത്. പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ന്യായമായ വേതനവും അതിന് നികുതി നല്‍കുന്ന സാധാരണക്കാര്‍ക്ക് നീതിയും ലഭ്യമാക്കുന്ന വിധത്തിലുള്ള സന്തുലിത സമീപനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഹാമണ്ട് പറഞ്ഞു.

പൊതുമേഖലയിലെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് പക്വതയുള്ള ചര്‍ച്ചകളും സമീപനവുമാണ് ആവശ്യം. സാമ്പത്തിക വളര്‍ച്ചയുണ്ടാകുക, അല്ലെങ്കില്‍ നികുതി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുക എന്നിവ മാത്രമാണ് മുന്നിലുള്ള മാര്‍ഗ്ഗങ്ങളെന്നും ഹാമണ്ട് കോണ്‍ഫെഡറേഷന്‍ ഓഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി പ്രസിഡന്റ് നല്‍കിയ അത്താഴവിരുന്നില്‍ പറഞ്ഞു. പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് പോലീസ് മിനിസ്റ്റര്‍ നിക്ക് ഹേര്‍ഡ് കോമണ്‍സില്‍ പറഞ്ഞിരുന്നു.

ശമ്പള വര്‍ദ്ധനവ് നടപ്പാക്കാനുള്ള നിര്‍ദേശങ്ങളെ പിന്താങ്ങുന്നുവെന്ന് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണും വ്യക്തമാക്കി. ശമ്പള വര്‍ദ്ധന് 1 ശതമാനം മാത്രമാക്കി ചുരുക്കിയ നടപടിയും ഒഴിവാക്കാനാകുമെന്ന് ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ ചെലവുചുരുക്കല്‍ നടപടികള്‍ ഇല്ലാതാക്കുന്നത് ചാന്‍സലര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കും. നികുതി നിരക്കുകളില്‍ വര്‍ദ്ധനയുണ്ടായേക്കുമെന്നും സൂചനയുണ്ട്.