ലണ്ടന്‍: തെരേസ മേ ബ്രെക്‌സിറ്റ് നയരേഖയ്ക്ക് മേല്‍ സമ്മര്‍ദ്ദങ്ങളേറുന്നു. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ ചാന്‍സലര്‍ പദവി രാജിവെക്കുമെന്ന് ഫിലിപ്പ് ഹാമോന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോ-ഡീല്‍ ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകരുമെന്ന് ഹാമോന്‍ഡ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കണ്‍സര്‍വേറ്റീസ് അംഗം തന്നെ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടും നയരേഖയുമായി മുന്നോട്ട് പോകാനാണ് മേ തീരുമാനിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക് എത്തുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. പാര്‍ലമെന്റില്‍ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ച നയരേഖ പരാജയപ്പെട്ടതിന് പിന്നാലെ പ്ലാന്‍ ബി അവതരിപ്പിക്കാനാണ് മേയുടെ തീരുമാനം. എന്നാല്‍ പ്ലാന്‍ ബിയും തിരിച്ചടി നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നോ-ഡീല്‍ ബ്രെക്‌സിറ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് ബ്രിട്ടീഷ് ജനതയോടെ ചെയ്യുന്ന വഞ്ചനയാകുമെന്നാണ് ഹാമോന്‍ഡ് കഴിഞ്ഞ ദിവസം പറഞ്ഞത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള വിമര്‍ശനങ്ങള്‍ മറനീക്കി പുറത്തുവന്ന സാഹചര്യത്തില്‍ ഇനി മേ നടത്തുന്ന ഓരോ ചുവടും അതീവ നിര്‍ണായകമാകും. ഹാമോന്‍ഡിന്റെ ഭീഷണിയെ സമാവയത്തിലൂടെ പരിഹരിക്കാനാവും മേ ശ്രമിക്കുക. എന്നാല്‍ മേ സംബന്ധിച്ചടത്തോളം കാര്യങ്ങള്‍ അത്ര അനുകൂലമല്ല. വിമത നീക്കത്തെയും പ്രതിപക്ഷ അഭിപ്രായ ഭിന്നതയും മറികടന്ന നയരേഖ പാര്‍ലമെന്റില്‍ പാസാക്കാന്‍ മേയ്ക്ക് കഴിയില്ല. ഇത് വലിയ തിരിച്ചടിയുണ്ടാക്കും.

സാമ്പത്തിക അടിത്തറ തകരുന്ന ഒരു നയരേഖയ്‌ക്കോ നീക്കത്തിനോ കൂട്ട്‌നില്‍ക്കാന്‍ തനിക്ക് സാധിക്കില്ല. ബ്രിട്ടീഷ് ജനതയുടെ സാമ്പത്തിക താല്‍പ്പര്യങ്ങളെ സംരക്ഷിക്കുയെന്നതാണ് തന്നില്‍ അര്‍പ്പിതമായിരിക്കുന്ന കര്‍ത്തവ്യമെന്നും ഹാമോന്‍ഡ് പറയുന്നു. നോ-ഡീല്‍ വ്യവസ്ഥയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നത് രാജ്യതാല്‍പ്പര്യത്തിന് അനുകൂലമാണെന്ന് ഞാന്‍ കരുതുന്നില്ല. സാമ്പത്തികമായ വലിയ പ്രത്യാഘാതങ്ങള്‍ ഇത് മൂലമുണ്ടാകുമെന്നും ഹാമോന്‍ഡ് കൂട്ടിച്ചേര്‍ത്തു. രാജീ ഭീഷണിയോട് മേ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷവും ഇക്കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ആയുധമാക്കുമെന്നാണ് സൂചന.