കൊച്ചി: സായിബാബയുടെ പേരിലുള്ള ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുമ്പോള്‍ അമൃത ആശുപത്രിയില്‍ ചികിത്സയ്ക്ക് വലിയ തുക ഈടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നടന്ന പരിപാടിക്കിടെയാണ് മുഖ്യമന്ത്രി ഈ വിമര്‍ശനം ഉന്നയിച്ചത്. അമൃതാനന്ദമയിയെപ്പോലെതന്നെ രാജ്യം ശ്രദ്ധിച്ച സത്യസായി ബാബയുടെ ആശുപത്രിയില്‍ ചികിത്സയ്ക്ക് കാശ് ഈടാക്കുന്നില്ല. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള ഡോക്ടര്‍മാര്‍ അവിടെ വന്ന് കുറച്ചുദിവസം ക്യാമ്പ് ചെയ്ത് തിരിച്ചുപോകും. അപ്പോള്‍ രണ്ടുതരം രീതികളുണ്ടെന്ന് മനസിലാക്കണം. അമൃതയില്‍ കുറെപ്പേര്‍ക്ക് സൗജന്യമായി ചികിത്സ ലഭിക്കുന്നു. ബാക്കിയുള്ളവര്‍ക്ക് കാശ് ഈടാക്കുന്നുവെന്നാണ് പിണറായി പറഞ്ഞത്.
പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ സൗകര്യം ചെയ്തു കൊടുക്കുന്നതുകൊണ്ട് ആശുപത്രികള്‍ ഈടാക്കുന്ന ചാര്‍ജ് എത്രയാണെന്ന് മനസിലാകുന്നുണ്ടെന്നും അതില്‍ വ്യത്യാസങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അത് എന്താണെന്നതിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്നും തന്നോട് സംസാരിക്കാന്‍ വന്നവരോട് അത് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മനുഷ്യന് വ്യത്യസ്തമായ കഴിവുകള്‍ ആര്‍ജിക്കാന്‍ കഴിയും. വിവിധ തരത്തിലുള്ള സാധനയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ലോകംതന്നെ ശ്രദ്ധിച്ച സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ ഉദാഹരണം. ചിലര്‍ ഇങ്ങനെ നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയാത്ത ഉയരങ്ങളിലേക്കെത്തും. ആധുനിക കാലത്തു മാത്രമല്ല, എല്ലാക്കാലത്തും ലോകത്തെല്ലായിടത്തും ഇത് സംഭവിച്ചിട്ടുണ്ടെന്ന് ആള്‍ദൈവങ്ങളെക്കുറിച്ച് പിണറായി പറഞ്ഞു. എന്നാല്‍ അമൃതാനന്ദമയിക്കും ലോകം ശ്രദ്ധിക്കത്തക്കരീതിയിലുള്ള കഴിവുനേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അതിനപ്പുറമുള്ള കാര്യങ്ങളിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്നും ആള്‍ദൈവം എന്ന രീതിയില്‍ തെറ്റായ പരാമര്‍ശം ഉണ്ടാകുന്നുവെന്ന സ്വാമി അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരിയുടെ വാക്കുകള്‍ക്ക് മറുപടിയായി പിണറായി വ്യക്തമാക്കി.