ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാമത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പിണറായിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം അദ്ദേഹത്തിന്റെ പതിവ് പരിശോധനകളുടെ ഭാഗമായിട്ടാണ് ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപ്പോളോ ആശുപത്രി അധികൃതര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാകത്തിന് മുഖ്യമന്ത്രിക്ക് എന്താണ് അസുഖമെന്നത് വ്യക്തമായിട്ടില്ല. സാധാരണ പരിശോധനകളുടെ ഭാഗമാണെങ്കില്‍ പുലര്‍ച്ചെ എന്തിന് ആശുപത്രിയിലെത്തിച്ചുവെന്ന് നവ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളില്‍ ആളുകള്‍ ചോദിക്കുന്നു.