ഭര്‍ത്താവു കൊലപ്പെടുത്തിയെന്നു കരുതിയ യുവതി കാമുകനുമൊത്തു ജീവിക്കുന്നതായി കണ്ടെത്തി. കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവു ജയിലില്‍ കിടക്കുമ്പോഴാണു ഭാര്യയുടെ സുഖവാസം. ബിഹാറിലെ മുസഫര്‍പൂരിലെ പിങ്കി (25), മനോജ് ശര്‍മയെ 2015 ലാണു വിവാഹം കഴിച്ചത്. കുറച്ചുനാളുകള്‍ക്കുശേഷം പിങ്കിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. സ്ത്രീധനം ആവശ്യപ്പെട്ടു മകളെ ഭര്‍ത്താവു പീഡിപ്പിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും കാണിച്ചു പിങ്കിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണം നടക്കുന്നതിനിടെ സമീപപ്രദേശത്തു നിന്ന് അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയും അതു പിങ്കിയുടേതാണെന്നു തിരിച്ചറിയുകയും ചെയ്തതോടെ മനോജിനെ പൊലീസ് അറസ്റ്റു ചെയ്തു. കോടതി തടവുശിക്ഷ വിധിച്ച് ഇയാളെ ജയിലില്‍ അടച്ചു. മനോജ് ശര്‍മയുടെ സുഹൃത്ത് കഴിഞ്ഞദിവസം മധ്യപ്രദേശിലെ ജബല്‍പുരില്‍ പിങ്കിയെയും കാമുകനെയും കണ്ടതോടെയാണു കള്ളി വെളിച്ചത്തായത്. മനോജിന്റെ ബന്ധുക്കള്‍ ഉടന്‍ ജബല്‍പുരിലെത്തി പിങ്കിയാണെന്ന് ഉറപ്പിച്ചശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇരുവരെയും പൊലീസ് ബിഹാറിലേക്കു കൊണ്ടുവന്നു. മയൂര്‍ മാലിക്ക് എന്ന യുവാവുമായി പിങ്കി അടുപ്പത്തിലായിരുന്നെന്നും ഇയാളുമായിട്ടാണ് ഒളിച്ചോടിയെതെന്നും പൊലീസ് അറിയിച്ചു. മനോജിനെ കുറ്റവിമുക്തനാക്കാനുള്ള നടപടികള്‍ തുടങ്ങിയതായും പിങ്കിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ചുമത്തി കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.