ലണ്ടന്‍: യു.കെ പ്രധാനമന്ത്രി നടപ്പിലാക്കി വരുന്ന പ്ലാസ്റ്റിക് വിരുദ്ധ പദ്ധതികളുടെ ഭാഗമായി പ്ലാസ്റ്റിക് ബാഗുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം. നിലവില്‍ 10 പെന്‍സായി വര്‍ദ്ധിപ്പിക്കുക. നേരത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും വാങ്ങുന്ന സിംഗിള്‍ യൂസ് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വില വര്‍ദ്ധിപ്പിക്കാനുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ‘ടാക്കിള്‍ പ്ലാസ്റ്റിക് പോല്യൂഷന്‍’ എന്നറിയപ്പെടുന്ന പദ്ധതിയുടെ ഭാഗമാണ് പതിയ നടപടി.

പ്രധാനമന്ത്രി തെരേസ മെയ് വില വര്‍ദ്ധനവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കും. നിലവില്‍ 250 തൊഴിലാളികളില്‍ അധികം ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 5 പെന്‍സാണ് ചാര്‍ജ് ചെയ്യുന്നത്. പുതിയ വര്‍ദ്ധനവ് പ്രാകാരം ബാഗുകള്‍ക്ക് ഇരട്ടി വില നല്‍കേണ്ടി വരും. റീട്ടെയില്‍ ഷോപ്പുകളിലെയും വില സമാന രീതിയില്‍ ഉയരും. 2015 ലാണ് ആദ്യമായി ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് വില നിര്‍ബന്ധമായി വില ഈടാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം പുറത്തുവരുന്നത്. ഇതിന് ശേഷം ഇത്തരം പ്ലാസ്റ്റിക് ബാഗ് ഉപയോഗത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

2015ലെ നിര്‍ബന്ധിത വില ഈടാക്കല്‍ നടപടിക്ക് ശേഷം ഏതാണ്ട് 81 ശതമാനം പ്ലാസ്റ്റിക് ബാഗ് ഉപയോഗത്തില്‍ കുറവ് വന്നതായി ഒഫിഷ്യല്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ബാഗ് ലെവിയില്‍ നിന്ന് ലഭിക്കുന്ന തുക ഡൊണേഷനായിട്ടാണ് പോകുന്നത്. ഏതാണ്ട് 58.5 മില്യണ്‍ പൗണ്ട് ഇത്തരത്തില്‍ ചെലവഴിക്കപ്പെട്ടതായി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ‘കട്ട് ദി കപ്പ് വേസ്റ്റ്’ ക്യാംപെയിന് പിന്നാലെ വന്നിരിക്കുന്ന ‘ടാക്കിള്‍ പ്ലാസ്റ്റിക് പോല്യൂഷന്‍’ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ഉണ്ടാക്കുമെന്നാണ് അധികൃതരുടെ വിശ്വാസം.