ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: നാല് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ താഴെയായി നെറ്റ് മൈഗ്രേഷൻ ലെവലുകൾ എത്തിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. 2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള ടോറി പ്രകടനപത്രികയിലാണ് ഇക്കാര്യം ഓഫർ ചെയ്തത്. 2019 മാർച്ച്‌ വരെയുള്ള കണക്കുകൾ പ്രകാരം 226,000 ആയിരുന്നു യുകെയിലേക്ക് കുടിയേറുന്ന ആളുകളുടെ എണ്ണം. എന്നാൽ 2022 ജൂൺ വരെയുള്ള വർഷത്തിൽ, നെറ്റ് മൈഗ്രേഷൻ 504,000 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. വരും മാസങ്ങളിൽ അത് ഇനിയും ഉയരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ജപ്പാനിൽ നടക്കുന്ന ജി 7 ഉച്ചകോടിക്ക് പോകുന്ന വഴി മാധ്യമപ്രവർത്തകരോട് സംസാരിച്ച റിഷി സുനക് കുടിയേറ്റം കുറയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. മുൻ വർഷങ്ങളെക്കാൾ സാഹചര്യം തീർത്തും വ്യത്യസ്തമാണെന്നും, കുടിയേറുന്നവരിൽ ഏറെയും ആളുകൾ എൻ എച്ച് എസ് പോലുള്ള പൊതു ഇടങ്ങൾക്ക് സംഭാവന നൽകുന്നവർ ആണെന്നും അദ്ദേഹം കൂട്ടിചേർത്തു.

യുകെയിലേക്ക് ആളുകളുടെ ഒഴുക്ക് ഉണ്ടാകുന്നത് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ജീവിത സാഹചര്യം ഇവിടെ ഉള്ളതുകൊണ്ടാണെന്ന് പറഞ്ഞ അദ്ദേഹം, ഇമിഗ്രേഷൻ നടപടികൾ ഇപ്പോൾ വെസ്റ്റ് മിനിസ്റ്ററിൽ മാത്രമാണ് നടക്കുന്നതെന്നും വ്യക്തമാക്കി. യുകെ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിനുള്ള പ്രാധാന്യം ചില ആളുകൾക്ക് കുറഞ്ഞു എന്നതിന് തെളിവുകളുണ്ട്. എന്നാൽ വിഷയം ചർച്ച ആയതോടെ ഔദ്യോഗിക പ്രതികരണം നടത്താൻ സർക്കാർ ചർച്ച നടത്തി വരുന്നു.