പാർലമെന്റിൽ ‘കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം’ എന്ന ഗാനം ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗാനരചയിതാവായ തന്റെ പേര് പരാമർശിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തന്റെ പേര് പറയാതിരുന്നത് പരിഹാസരൂപേണ ചൂണ്ടിക്കാട്ടിയ അദ്ദേഹം, പാട്ട് വയലാറിന്റേതാണെന്ന് ജനങ്ങൾ കരുതിക്കോട്ടെയെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചതെന്നും സാമൂഹികമാധ്യമ കുറിപ്പിൽ വിമർശിച്ചു.
സുരേഷ് ഗോപിയുമായുള്ള പഴയ ബന്ധവും ശ്രീകുമാരൻ തമ്പി കുറിപ്പിൽ ഓർമ്മിപ്പിച്ചു. മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്ക് പ്രധാന വില്ലൻ വേഷം നൽകിയതും പിന്നീട് ഐ.വി. ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ അദ്ദേഹത്തെ നായകനാക്കണമെന്ന് നിർബന്ധിച്ചതും താനാണെന്ന് അദ്ദേഹം പറഞ്ഞു. ‘അക്ഷരത്തെറ്റ്’ റിലീസ് ചെയ്ത ദിവസം സുരേഷ് ഗോപിയുടെ അമ്മ സിനിമ കണ്ട ശേഷം തന്നെ ഫോണിൽ വിളിച്ച് കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചതായും ശ്രീകുമാരൻ തമ്പി ഓർമിപ്പിച്ചു.
86-ാം വയസ്സിലും തന്റെ ഓർമ്മശക്തിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ ശ്രീകുമാരൻ തമ്പി, തന്നെക്കാൾ ഏറെ ചെറുപ്പമായ സുരേഷ് ഗോപി മറവിരോഗത്തിൽനിന്ന് രക്ഷപ്പെടട്ടെയെന്ന് പരിഹസിച്ചു. ‘ബന്ധുവാര് ശത്രുവാര്, ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ’ എന്ന വരികളും തന്റേതാണെന്ന് ഓർമിപ്പിച്ച അദ്ദേഹം, തന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഉദ്ധരിക്കുന്നത് നല്ലതാണെന്നും കുറിച്ചു.











Leave a Reply