സ്വര്‍ണാഭരണ ശാലയിലെ മോഷണക്കേസില്‍ മുംബൈയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ഓഷിവാരയിലെ ജ്വല്ലറിയില്‍നിന്ന് ഏഴുകോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് കോണ്‍സ്റ്റബിള്‍ സന്തോഷ് റാത്തോഡിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്
കഴിഞ്ഞമാസമാണ് ഓഷിവാരയിലെ ജ്വല്ലറിയില്‍നിന്ന് ഏഴുകോടിരൂപയുടെ ആഭരണങ്ങള്‍ കവര്‍ച്ചചെയ്യപ്പെട്ടത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് സംഘം ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് മോഷണം നടത്തിയത്.

ജ്വല്ലറി ഉടമയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് നഗരത്തിലെ എന്‍.ജി.ഒ. പ്രസിഡന്റിനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിരുന്നു. ഏഴുപേര്‍ ഉള്‍‍പ്പെടുന്ന ഇവരുടെ സംഘത്തില്‍നിന്ന് അഞ്ചുകോടി 30 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇവര്‍ നല്‍കിയ സൂചന അനുസരിച്ചാണ് ഓഷിവാര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സന്തോഷ് റാത്തോഡിലേക്ക് അന്വേഷണസംഘമെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ 80 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കുപുറമെ സംഘത്തിലുള്‍പ്പെട്ട ശുചീകരണ തൊഴിലാളിയും അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കിയ സന്തോഷ് റാത്തോഡിനെ റിമാന്‍ഡ് ചെയ്തു.