അവണൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ മകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അവണൂര്‍ സ്വദേശി ശശീന്ദ്രനായിരുന്നു ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചത്. ആയുര്‍വേദ ഡോക്ടറായ 25കാരന്‍ മയൂരനാഥന്‍ ആണ് അറസ്റ്റിലായത്.

മെഡിക്കല്‍ കോളജ് പൊലീസാണ് മയൂരനാഥനെ അറസ്റ്റ് ചെയ്തത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ചോദ്യം ചെയ്യലിനായി മയൂരനാഥനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണമെന്നാണ് വിവരം.

കടലക്കറിയിലാണ് വിഷം കലര്‍ത്തിയത്. വിഷവസ്തുക്കള്‍ ഓണ്‍ലൈനില്‍ വരുത്തി സ്വയം നിര്‍മ്മിച്ചെടുക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മരിച്ച ശശീന്ദ്രനൊപ്പം ഇഡ്ഡലിയും കറിയും കഴിച്ച ഭാര്യയും അമ്മയും മറ്റ് രണ്ട് പേരും ചികിത്സയിലാണ്.