തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശങ്ങളുള്ള വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ എന്നയാളെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. യൂട്യൂബ് ചാനല്‍ നടത്തുന്ന വെള്ളായണി സ്വദേശിയായ വിജയ് പി നായരുടെ പരാതിയിലാണ് കേസ്. ഭാഗ്യ ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

അസഭ്യം പറഞ്ഞതിനും, ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഇവര്‍ക്കെതിരെ മോഷണക്കുറ്റവും ചുമത്തും. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. തമ്പാനൂര്‍ ഗാന്ധാരിയമ്മന്‍ കോവില്‍ റോഡില്‍ ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജിലെത്തി കരി ഓയില്‍ ഒഴിച്ചശേഷം മര്‍ദ്ദിച്ച് മാപ്പും പറയിച്ചു.മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദിയ ലൈവായി പങ്കുവച്ചിരുന്നു. സൈക്കോളജിയില്‍ ഓണററി ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായര്‍ പേരെടുത്ത് പറഞ്ഞും, വ്യക്തികളെ തിരിച്ചറിയുന്ന തരത്തില്‍ സൂചന നല്‍കിയുമായിരുന്നു അശ്‌ളീല പരാമര്‍ശങ്ങള്‍ നടത്തിയത്. വീഡിയോകള്‍ സ്ത്രീ സംഘം സംഭവസ്ഥലത്തു വച്ച് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യിച്ചു. കൂടാതെ ലാപ്‌ടോപും മൊബൈല്‍ഫോണും പിടിച്ചെടുത്ത് തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.