ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സഹപ്രവർത്തകരെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ മെട്രോപൊളിറ്റൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തുകയോ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാൽ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട് മൂന്ന് വർഷത്തിലേറെയായി വാദങ്ങൾ നടന്നുവരികയാണ്. സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകിയെങ്കിലും കൃത്യമായ നിയമം നടപ്പിലായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. പീഡന ആരോപണങ്ങളെല്ലാം ഗൗരവമായി കാണുന്നുവെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഏകദേശം മൂന്നു വർഷങ്ങൾക്ക് മുമ്പ് ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകൾക്കും പ്രതിയുമായി ബന്ധം ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അവർക്കെതിരെ ലൈംഗിക അതിക്രമങ്ങൾ നടത്തിയിരുന്നു.

 

അതോടെ ഇരുവരും ചേർന്ന് 2017 ൽ ശാരീരികവും ലൈംഗികവുമായ ആക്രമണ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഉദ്യോഗസ്ഥൻ ഇത് നിരസിച്ചു. എസെക്സ് പോലീസിന്റെ അന്വേഷണത്തിന് ശേഷം, ക്രൗൺ പ്രോസിക്യൂഷൻ സർവീസ് 2019 ൽ കേസ് വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുകൾ ഒന്നുമില്ലെന്ന് പറഞ്ഞു. എസെക്സ് പോലീസ് തന്റെ എല്ലാ ആരോപണങ്ങളും ഏറ്റെടുത്തില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സ്ത്രീകളിലൊരാൾ വെളിപ്പെടുത്തി. വളരെ നീണ്ട അന്വേഷണം നടത്തിയെങ്കിലും അതിൽ മെച്ചപ്പെടേണ്ട പല മേഖലകളുമുണ്ടായിരുന്നുവെന്ന് എസെക്സ് പോലീസ് പറഞ്ഞു.

ആരോപണങ്ങളുടെ സ്വഭാവവും സ്ത്രീകളും ഉദ്യോഗസ്ഥനും തമ്മിലുള്ള വളരെ കുറച്ചു നാളത്തെ ബന്ധവും കണക്കിലെടുത്താണ് പുരുഷ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ 2020 ൽ ക്രിമിനൽ ഇൻജുറി കോമ്പൻസേഷൻ അതോറിറ്റി (സിഐസിഎ) സ്ത്രീകളിൽ ഒരാൾക്ക് 17,100 പൗണ്ടും മറ്റേയാൾക്ക് 11,600 പൗണ്ടും നൽകി. ഇരുവരും ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നെന്ന് പോലീസ് തെളിവുകൾ സൂചിപ്പിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. ബലാൽസംഗക്കേസിൽ കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ വിചാരണ നേരിടേണ്ടിവരുമെന്ന് സി.ഐ.സി.എയുടെ കണ്ടെത്തലിന് ഒരു വർഷത്തിനുശേഷം മെറ്റ് പോലീസ് പറഞ്ഞു. ഗാർഹിക പീഡന ആരോപണങ്ങളെല്ലാം ഞങ്ങൾ വളരെ ഗൗരവമായി കാണുന്നുവെന്നും ഈ കേസിന്റെ മുഴുവൻ സാഹചര്യങ്ങളും ഒരു ഹിയറിംഗിൽ പരിഗണിക്കേണ്ടത് ആവശ്യമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ പൊതുജന അഭിമുഖത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മെറ്റ് പോലീസ് അധികൃതർ വ്യക്തമാക്കി.