പാലക്കാട് മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെന്ന് എഫ്.ഐ.ആര്‍. പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിന് തെളിവുകളില്ല. സിപിഎമ്മിന്റെ ഭാഗമായിരുന്നു ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രാദേശികമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നത് കൊലയ്ക്ക് കാരണമായെന്നാണ് എഫ്.ഐ.ആറിലുള്ളത്.

കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഷാജഹാന്റെ മൃതദേഹം പത്ത് മണിയോടെ പോസ്റ്റുമോര്‍ട്ടം ചെയ്യും. തുടര്‍ന്ന് വിലാപയാത്രയായി കൊട്ടേക്കാട്ടില്‍ എത്തിക്കും. പൊതുദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാവിലെ തീരുമാനമെടുക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്ത് പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.