ലണ്ടന്‍:ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നിലനിര്‍ത്താന്‍ 60 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നുവെന്ന് സര്‍വേ. യൂറോപ്പിലെ സഞ്ചാരസ്വാതന്ത്ര്യം, താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശങ്ങള്‍ നിലനിര്‍ത്തണമെന്നുതന്നെയാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് നടത്തിയ സര്‍വേയില്‍ വ്യക്തമായി. പൗരത്വത്തിനായി എത്ര പണം മുടക്കാനും ഇവര്‍ തയ്യാറാണ്. 18 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരുടെ ഇടയിലാണ് ഈ അഭിപ്രായം ശക്തമായുള്ളത്.

ഈ വിഭാഗത്തിലുള്ള 85 ശതമാനം ആളുകളും ബ്രിട്ടീഷ് പൗരത്വത്തിനൊപ്പം യൂറോപ്യന്‍ പൗരത്വവും നിലനിര്‍ത്തണമെന്നാണ് അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ ലഭിക്കുന്ന അവകാശങ്ങള്‍ നിലനിര്‍ത്തണമെന്ന് ലണ്ടനില്‍ താമസിക്കുന്ന 80 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. ഹാര്‍ഡ് ബ്രെക്‌സിറ്റില്‍ നിന്ന് പിന്മാറണമെന്ന് തെരേസ മേയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ സര്‍വേഫലവും പുറത്തു വന്നത്.

സിബിഐയുടെ നേതൃത്വത്തിലുള്ള യുകെ ബിസിനസ് ഗ്രൂപ്പുകളും പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും ബ്രെക്‌സിറ്റ് വിരുദ്ധ നിലപാടുകള്‍ ഉള്ള എംപിമാര്‍ എന്നിവരാണ് പ്രധാനമന്ത്രിക്കു മേല്‍ സമ്മര്‍ദ്ദവുമായി രംഗത്തെത്തിയത്. യൂറോപ്യന്‍ പൗരത്യം നിലനിര്‍ത്താന്‍ 400 പൗണ്ട് വരെ മുടക്കാന്‍ തയ്യാറാണെന്നാണ് ജനങ്ങള്‍ പ്രതികരിച്ചത്. സര്‍വേയുടെ ഭാഗമായി 2000 പേരുടെ പ്രതികരണങ്ങളാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ശേഖരിച്ചത്.