പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ ധനസഹായങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചതായി ബോര്‍ഡ് ഡയരക്ടര്‍ മീഡിയാവണിനോട് പറഞ്ഞു. പ്രവാസി പെന്‍ഷന്‍ മുവ്വായിരമായി ഉയര്‍ത്തും , ക്ഷേമനിധി അംഗങ്ങള്‍ മരിച്ചാല്‍‍ നല്‍കുന്ന ധനസഹായം അമ്പതിനായിരത്തില്‍ നിന്ന് 1 ലക്ഷം രൂപയായി ഉയര്‍ത്താനും തീരുമാനിച്ചു.

രണ്ട് വര്‍ഷമെങ്കിലും പ്രവാസിയായി കഴിഞ്ഞവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ ക്ഷേമപദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി ക്ഷേമേനിധി ബോര്‍ഡ് . നേരത്തെ 500 രൂപയായിരുന്ന പ്രവാസി പെന്‍ഷന്‍ 2000 രൂപയാക്കി ഉയര്‍ത്തിയത് അടുത്തിടെയാണ് .പെന്ഷന്‍ തുക ഉടന്‍ തന്നെ മുവ്വായിരം രൂപയാക്കി ഉയര്‍ത്താന്‍ ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചതായി ബോര്‍ഡ് ഡയരക്ടര്‍ കെ കെ ശങ്കരന്‍ മീഡിയവണിനോട് പറഞ്ഞു.

കൂടാതെ കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികളില്‍ 60 വയസ്സ് പിന്നിട്ടവരെ കൂടി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും ബോര്‍ഡ് തീരുമാനമെടുത്തു കഴിഞ്ഞു .പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ മരിച്ചാല്‍ ഇതുവരെ നല്‍കിവന്നിരുന്ന 50000 രൂപയില്‍ നിന്ന് മരണാനന്തര ധനസഹായം 1 ലക്ഷം രൂപയാക്കി ഉയര്‍ത്തിയതായും ബോര്‍ഡ് ഡയരക്ടര്‍ അറിയിച്ചു. തിരിച്ചെത്തിയ പ്രവാസിക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ 20 ലക്ഷം രൂപ വരെ വായ്പ നല്‍കാനും ആലോചനയുണ്ട് . പ്രവാസി വില്ലേജ് ചെറുകിടക്കര്‍ക്കായുള്ള ഭവന പദ്ധതി എന്നിവയും ബോര്‍ഡിന്റെ പരിഗണനയിലാണ് .ഇതുസംബന്ധിച്ച് ഈ മാസം 31 ന് കോഴിക്കോട് നടക്കുന്ന പ്രവാസി പുനരധിവാസ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി സുപ്രധാനമായ ചില പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്നാണ് സൂചന .