വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകന്റെ ഫോണ്‍കോള്‍ എത്തിയതോടെ മറന്നുപോയ സന്തോഷം വീണ്ടെടുത്തിരിക്കുകയാണ് കുടുംബം. ആര്യനാട് തോളൂര്‍ മണികണ്ഠ വിലാസത്തില്‍ എസ്.പ്രവീണ്‍ ആണ് ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കുടുംബത്തിന് മുന്നിലേക്ക് വീഡിയോ കോളിലൂടെ എത്തിയത്.

കാറ്ററിങ് ജോലി തേടിയാണ് ഒന്‍പതു കൊല്ലം മുമ്പ് പ്രവീണ്‍ അബുദാബിയില്‍ പോയത്. നാട്ടില്‍ പെയിന്റിങ് ജോലിയായിരുന്ന പ്രവീണിന്. പോയതിന് ശേഷം രണ്ട് വര്‍ഷം വരെ വീട്ടുകാരെ വിളിക്കുമായിരുന്നു. എന്നാല്‍ പിന്നീട് ഒരു വിവരവും ഇല്ലാതായി.

മറ്റൊരു സ്ഥലത്തെ കമ്പനിയില്‍ ജോലിക്ക് പോകുകയാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു, ഇതിന് ശേഷം ഒരു വിളിയും ഉണ്ടായില്ല. പ്രവീണിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിതാവ് സി.സുന്ദരേശനും മാതാവ് ബി.എസ്.മണിയും സഹോദരിമാരായ പ്രീയയും പ്രീയങ്കയും അടങ്ങിയ കുടുംബം തകര്‍ന്നുപോയിരുന്നു.

തങ്ങളാല്‍ കഴിയും വിധം ഇവര്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ പ്രതീക്ഷ കൈവിടാതെ ഇവര്‍ കാത്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ഐ.പി.ബിനുവിന് പ്രവീണിന്റെ വിവരവുമായി സുഹൃത്തായ പ്രവാസിയുടെ അപ്രതീക്ഷിതമായ ഫോണ്‍ വിളി എത്തുന്നത്.അതേസമയം, പ്രവീണിന്റെ അജ്ഞാത വാസത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പ്രവീണിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.