ബിനോയ് എം. ജെ.

ആത്മാവിന്റെ സ്വാതന്ത്ര്യത്തെ മോക്ഷം എന്ന് വിളിക്കുന്നു. അല്ലാത്തപ്പോൾ അത് പ്രകൃതീബന്ധനത്തിലാണ്. പ്രകൃതിയുടെ സഹായത്താൽ പ്രകൃതിയെ ജയിക്കുവാൻ ശ്രമിക്കുമ്പോൾ ആത്മാവ് അഥവാ ‘പുരുഷൻ'(സാംഖ്യാദർശനത്തിൽ ആത്മാവിനെ പുരുഷൻ എന്ന് വിളിക്കുന്നു ) പ്രകൃതിബന്ധനത്തിൽ വീണു പോകുന്നു .ഇവിടെ പ്രകൃതിയെ ജയിക്കണമെന്ന ഇച്ഛ ഉണ്ടെങ്കിലും അതിനു വേണ്ടി പ്രകൃതിയുടെ സഹായം തന്നെ ആവശ്യപ്പെടുന്നതിനാൽ പുരുഷൻ പ്രകൃതിയുടെ അടിമയായി മാറുന്നു. ഇതിനെ തുടർന്ന് ആശയക്കുഴപ്പം ഉണ്ടാവുകയും അത് ദു:ഖത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഇവിടെ പ്രകൃതിയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്ന് കരുതേണ്ടാ. പ്രകൃതിയുടെ ധർമ്മം തന്നെ പുരുഷനെ സഹായിക്കുക എന്നതാണ്. പുരുഷന് ജ്ഞാനം ഉണ്ടാകേണ്ടിയിരിക്കുന്നു; അവന് മോക്ഷം കിട്ടേണ്ടിയിരിക്കുന്നു; അവൻ പ്രകൃതീബന്ധനത്തിൽ നിന്നും മോചിതനാകേണ്ടിയിരിക്കുന്നു; അതിനുവേണ്ടിയാണ് ഈശ്വരൻ പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ തന്നെ പ്രകൃതി സദാ പുരുഷന് ചങ്ങലകൾ ഒരുക്കുന്നു. ആ ചങ്ങലകളിൽനിന്നും മോചനം നേടുവാൻ പുരുഷൻ സ്വയം പഠിക്കേണ്ടിയിരിക്കുന്നു. ഇത് ഒരു കൺകെട്ടിക്കളിപോലയേ ഉള്ളൂ. പുരുഷൻ എന്ന് പ്രകൃതിയെ ആശ്രയിക്കുന്ന ശീലം ഉപേക്ഷിക്കുന്നുവോ അന്ന് പ്രകൃതി സ്വയം തിരോഭക്കുന്നു. പിന്നീട് പ്രകൃതി പുരുഷന് ചങ്ങലകൾ ഒരുക്കുന്നില്ല! പുരുഷൻ സ്വതന്ത്രനാവുകയും ചെയ്യുന്നു .

അതിനാൽ തന്നെ പുരുഷൻ ഒരിക്കലും പ്രകൃതിയെ ആശ്രയിക്കുവാൻ പാടില്ല. അത്തരം ഒരാശ്രയത്വം പ്രകൃതീബന്ധനത്തിലേക്കേ നയിക്കൂ. പുരുഷൻ കേവലനായി നിൽക്കുവാൻ യത്നിക്കേണ്ടിയിരിക്കുന്നു. അപ്പോൾ മാത്രമേ അവന് സ്വാതന്ത്ര്യവും മോക്ഷവും കിട്ടൂ..പ്രകൃതിയിൽ നിന്നും പഠിക്കുക എന്നത് തെറ്റായ ഒരു പ്രക്രിയയും തെറ്റായ ഒരു സമീപനവും ആണ്. അതാണ് പുരുഷന്റെ മായാ(പ്രകൃതീ) ബന്ധനത്തിന്റെ അടിസ്ഥാനപരമായ കാരണം. എല്ലാ വിജ്ഞാനവും പുരുഷനിൽ തന്നെയാണ് കിടക്കുന്നത്. പ്രകൃതിയിൽ നിന്നും പഠിക്കുന്ന വിജ്ഞാനം പുരുഷനിൽ നൈസർഗ്ഗികമായി കിടക്കുന്ന അനന്ത ജ്ഞാനത്തിന്റെ വികലമായ ഒരനുകരണം മാത്രമാണ്.

കേവലനായി നിൽക്കുവാൻ ശ്രമിക്കുന്ന പുരുഷൻ ആപേക്ഷികജ്ഞാനത്തിനു പകരം, അനന്തമായ സ്വന്തം ഇച്ഛാശക്തിയിൽ ആശ്രയിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ഇത് അത്ര ക്ലേശകരമായ ഒരു കാര്യമല്ല. മാർഗ്ഗങ്ങളുടെയും (methodology) സാങ്കേതിക വിദ്യകളുടെയും(texhnology) പിറകെ പോകാതെയിരിക്കുക. ഏറ്റവും നല്ല മാർഗ്ഗവും സാങ്കേതിക വിദ്യയും അനന്തമായ നമ്മുടെ ഇച്ഛാശക്തിയിൽ ആശ്രയിക്കുക എന്നതാകുന്നു. അത് അനന്തമാകുന്നു ,എന്നത് കൊണ്ട് തന്നെ , ഒരിടത്തും തോൽക്കാത്തതുമാകുന്നു. അതിൽ ആശ്രയിക്കുന്നവൻ നിർണ്ണായകമായ, ആ വിജയം കൈവരിക്കുന്നു. മറിച്ച് ,മാർഗ്ഗങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പിറകെ പോകുന്നവൻ, പ്രകൃതിയെ ആശ്രയിക്കുകയും, അനന്തമായ സ്വന്തം ഇച്ഛാശക്തിയെ പ്രായോഗിക്കുന്നതിൽ പരാജയപ്പടുകയും ചെയ്യുന്നതിനാൽ നിർണ്ണായകമായ ആ വിജയത്തിൽ ഒരിക്കലും എത്തിച്ചേരുന്നില്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120