ബിനോയ് എം. ജെ.

ഉത്കണ്ഠ(anxiety)യുടെ കാരണത്തെക്കുറിച്ച് മന:ശ്ശാസ്ത്രജ്ഞന്മാർ ദശാബ്ദങ്ങളായി പഠിച്ചു വരുന്നു. എന്നാൽ അവർ അതിന്റെ ശരിയായ കാരണം കണ്ടെത്തിയോ എന്ന് എനിക്ക് സംശയമാണ്. കണ്ടെത്തിയിരുന്നുവെങ്കിൽ അവർ അതിന് പരിഹാരം നിർദ്ദേശിക്കുമായിരുന്നു. അത്തരം ഒരു പരിഹാരം മന:ശ്ശാസ്ത്രലോകത്തുനിന്നും വരാത്തതിനാൽ അതിൽ മന:ശ്ശാസ്ത്രജ്ഞന്മാർ വിജയിച്ചിട്ടില്ല എന്നുതന്നെ നമുക്ക് അനുമാനിക്കാം. എന്നാൽ ശരിയായ പരിഹാരം തത്വശാസ്ത്രത്തിൽ കിടപ്പുണ്ട്.

മനുഷ്യരായി ജനിച്ച എല്ലാവരിലും ഉത്കണ്ഠ കാണപ്പെടുന്നു. അതിനാൽ തന്നെ അത് ഒരു മാനസികപ്രശ്നം അല്ലെന്നു വാദിക്കുന്നവരുണ്ടാവാം. എന്നാൽ മനുഷ്യപ്രകൃതം തന്നെ ഒരപചയമാണെന്ന് ഭാരതീയതത്വചിന്തകന്മാർ വാദിക്കുന്നു. ജന്മനാതന്നെ മനുഷ്യൻ ഒരു (മാനസിക)രോഗിയാണ്. ഇത് പറയുവാനുള്ള കാരണം എല്ലാ പ്രശ്നങ്ങളിൽ നിന്നും കരകയറിയ അപൂർവ്വം ചില വ്യക്തിത്വത്തങ്ങൾ സമൂഹത്തിൽ ഇന്നും ഉണ്ട് എന്നത് തന്നെ. ആർഷഭാരതത്തിൽ അത്തരക്കാർ അനവധി ഉണ്ടായിരുന്നു. മനുഷ്യന്റെ പ്രശ്നങ്ങൾ സാധാരണവും സാർവ്വലൗകീകവുമാണെങ്കിലും അത് മനുഷ്യന് ഭൂഷണമല്ല എന്ന് സാരം. ഈപ്രശ്നങ്ങളിൽ നിന്നെല്ലാം കരകയറുവാൻ ഒരു മാർഗ്ഗമുണ്ടെന്നും അതിന് വേണ്ടി സദാ പരിശ്രമിക്കണമെന്നും അപ്പോൾ മാത്രമേ മനുഷ്യജീവിതം അർത്ഥവ്യത്താകുന്നുള്ളുവെന്നും ഭാരതീയ ചിന്തകന്മാർ വാദിക്കുന്നു.

മനുഷ്യന്റെ പ്രശ്നങ്ങൾ സാർവ്വലൗകീകമാണെങ്കിലും ആ പ്രശ്നങ്ങളുടെ പിറകിൽ ഒരു കാരണം ഉണ്ടെന്നും ആ കാരണം ഉത്കണ്ഠ തന്നെയാണെന്നുമാണ് ഞാൻ പറഞ്ഞു വരുന്നത്. അതിനാൽ തന്നെ ഏതെങ്കിലും വിധത്തിൽ ഉത്കണ്ഠയെ ജയിച്ചാൽ മനുഷ്യൻ എല്ലാ പ്രശ്നങ്ങളിൽനിന്നും മോചനം പ്രാപിക്കുകയും ചെയ്യുന്നു. ഞാനീകാണുന്ന ശരീരമാണെന്നും അതിനാൽതന്നെ ഞാൻ നിസ്സഹായനാണെന്നും എന്റെ ജീവൻ സദാ വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നുമുള്ള ചിന്ത ഉത്കണ്ഠയെ ജനിപ്പിക്കുന്നു. എന്നാൽ ഇത്തരമൊരു ചിന്ത മൂഢവും യുക്തിഹീനവുമാകുന്നു. ഞാനീകാണുന്ന ശരീരമല്ലെന്നും എന്റെയുള്ളിൽ ഈശ്വരൻ പ്രകാശിക്കുന്നുവെന്നും ആ ഈശ്വരൻ സർവ്വവ്യാപിയും സർവ്വശക്തനുമാണെന്നും ഈ ശരീരം പോയാലും അതെന്റെ അസ്ഥിത്വത്തെ ഒരുതരത്തിലും ബാധിക്കുകയുമില്ല എന്ന ചിന്തയാകുന്നു ഉത്കണ്ഠയ്ക്കുള്ള ശാശ്വതമായ പരിഹാരം.

ഒരുവൻ ജീവിക്കുന്നത് ഭൂമിയിലാണെങ്കിലും, സ്വർഗ്ഗത്തിലാണെങ്കിലും ,ബ്രഹമലോകത്താണെങ്കിലും താനാ അനന്തസത്തയിൽ നിന്നും ഭിന്നനാണെന്ന് ചിന്തിച്ചാൽ അവിടെ ഉത്കണ്ഠ ജനിച്ചിരിക്കും!അതിനാൽതന്നെ “ഞാനാപരബ്രഹ്മം തന്നെയാകുന്നു” (അഹം ബ്രഹ്മാസ്മി )എന്ന സമഷ്ടിബോധം വെറും ഭംഗിവാക്കല്ല മറിച്ച് മനുഷ്യനെ സദാ വേട്ടയാടുന്ന ഉത്കണ്ഠയിൽനിന്നും അനുബന്ധപ്രശ്നങ്ങളിൽനിന്നും കരകയറുവാനുള്ള ഉത്തമ ഉപായം ആവുന്നു. താൻ ഈശ്വരനിൽ നിന്നും ഭിന്നനാണെന്ന് ചിന്തിക്കുന്ന മനുഷ്യൻ പുക്കിൾകൊടി വിച്ഛേദിക്കപ്പെടുന്ന ശിശുവിനെപോലെ ഉത്കണ്ഠയിൽ വീണുപോകുന്നു. ഉത്കണ്ഠ അവനെ ജീവിതത്തിൽ ഉടനീളം വേട്ടയാടുകയും ചെയ്യുന്നു. ഇതിൽ നിന്നും മോചനം നേടുകയെന്നതാകുന്നു ജീവിതവിജയത്തിന്റെ അടിസ്ഥാനം.

ആത്മാവിനെ നിഷേധിക്കുകയും മനസ്സിനേക്കാൾ പ്രധാന്യം ശരീരത്തിന് കൊടുക്കുകയും ചെയ്യുന്ന പാശ്ചാത്യരുടെ ഭൗതിക വാദത്തിൽ മനുഷ്യന് ഉത്കണ്ഠ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. മറിച്ച് ഈ ശാരീരിക അവബോധത്തിൽ(body- consciousness )നിന്നും അതിനെ തുടർന്നുണ്ടാകുന്ന ശരീരവുമായുള്ള ബന്ധനത്തിൽ നിന്നും വ്യക്തിബോധത്തിൽ നിന്നും കരകയറിക്കൊണ്ട് ഈ പ്രപഞ്ചം മുഴുവൻ തന്റെ ഇച്ഛയാലാണ് ചലിക്കുന്നതെന്ന പരമാർത്ഥം അറിയുന്ന യോഗി ഉത്കണ്ഠയിൽനിന്നും ശാശ്വതമായ മോചനം സമ്പാദിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120