കറാച്ചി: വിവാഹത്തിന് മുമ്പ്  സല്ലപിച്ചതിനെ തുടര്‍ന്ന് പ്രതിശ്രുത വധൂവരന്മാരെ പെണ്‍കുട്ടിയുടെ അമ്മാവന്‍ വെടിവെച്ച് കൊന്നു. പാകിസ്താനിലെ സിന്ധില്‍ വ്യാഴാഴ്ചയാണ് സംഭവം.

നസീറന്‍ എന്ന പെണ്‍കുട്ടിയും അവരുടെ പ്രതിശ്രുതവരന്‍ ഷാഹിദും നഗരത്തില്‍ വെച്ച് സംസാരിക്കുന്നത് കണ്ട അമ്മാവന്‍ ദേഷ്യപ്പെട്ട് ഇരുവരേയും വെടിവെച്ചിടുകയായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാരെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് അറിയിച്ചു. റാവല്‍പിണ്ടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന്  യുവതിയേയും അവരുടെ ഭര്‍ത്താവിനേയും സഹോദരന്‍ വെടിവെച്ച് കൊന്നിരുന്നു.

പാകിസ്താനില്‍ ഒരു വര്‍ഷം ശരാശരി 650 ദുരഭിമാന കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അവിടുത്തെ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്.