ഏഴ് വയസുകാരിയ സ്‌കൂളിലെ ശൗചാലയത്തില്‍ പീഡിപ്പിച്ച കേസില്‍ പ്രിന്‍സിപ്പാള്‍  അറസ്റ്റിൽ . ജാര്‍ഖണ്ഡിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവം. പണം നല്‍കിയ ശേഷം ബാത്ത്‌റൂമില്‍ വച്ച് അതിക്രമത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി പറഞ്ഞു. തന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ഉപദ്രവിച്ചതായി കുട്ടി വീട്ടില്‍ അറിയിച്ചതോടെയാണ് പ്രതി പിടിയിലാകുന്നത്.
എന്നാല്‍ സംഭവത്തേക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു പീഡനത്തെ ന്യായീകരിച്ച് 67-കാരനായ പ്രിന്‍സിപ്പാള്‍ എസ് സേവിയര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്കുകള്‍. താന്‍ ചെയ്തത് വലിയ തെറ്റല്ലെന്നും അതൊരു കൈയബദ്ധം മാത്രമായിരുന്നെന്നുമാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്. തനിക്ക് പ്രായമായി. മാനസികസംഘര്‍ഷമുണ്ട്. ഹൃദ്‌രോഗിയാണ്. ഇന്‍സോമനിയ ബാധിതനാണ്. ഇതെല്ലാം കാരണം അപ്രതീക്ഷിതമായി സംഭവിച്ച് പോയതാണ് അത്. താന്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല- ഇങ്ങനെയായിരുന്നു പ്രിന്‍സിപ്പാളിന്റെ വാദങ്ങള്‍.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂള്‍ ശൗചാലയത്തില്‍ അതിക്രമം നടന്നത്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.