കൊച്ചി: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെ കള്ളക്കേസില്‍ കുടുക്കി ഒരു ദിവസം പോലിസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചു. സംഭവത്തില്‍ മനംനൊന്ത പ്രിന്‍സിപ്പാള്‍ ആത്മഹത്യ ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ എസ് ശ്രീദേവി ആത്മഹത്യ ചെയ്തത്. പ്രിന്‍സിപ്പാളുടെ ആത്മഹത്യക്കിടയാക്കിയ സംഭവം വിദ്യാര്‍ത്ഥികളിലൊരാളായ ആതിരയാണ് ഫെബ്രുവരി മൂന്നിന് എഫ്ബിയില്‍ പോസ്റ്റ് ചെയ്തത്.

പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെതിരെ കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്ത് വരികയായിരുന്നു. കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ടീച്ചറെ പോലീസ് സ്റ്റേഷനില്‍ ഒരു ദിവസം താമസിപ്പിച്ചത്.

കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിച്ചതിന് ഇങ്ങനെയൊരു ശിക്ഷ നല്‍കരുതായിരുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ കുറിപ്പില്‍ പറയുന്നു. ടീച്ചര്‍ക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും സമരം ചെയ്യുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

വിഷയത്തില്‍ ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്തതില്‍ അധ്യാപകര്‍ക്കിടയിലും അമര്‍ഷമുണ്ട്. കുണ്ടറ സ്വദേശിയാണ് ആത്മഹത്യ ചെയ്ത പ്രിന്‍സിപ്പാള്‍ ശ്രീദേവി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ് ചില രക്ഷിതാക്കളുടെ ആവശ്യം. സംഭവം വിവാദമായതോടെ ഇക്കാര്യം എഫ്ബിയില്‍ പോസ്റ്റ് ചെയ്തത് റിമൂവ് ചെയ്തിരുന്നു.