ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. താരത്തിന്റെ കാര്‍ ആക്രമികള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലായിരുന്നു സംഭവം. താരം സെല്‍ഫിയെടുക്കാന്‍ വിസമ്മിച്ചതാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.

മുംബൈയിലെ മാന്‍ഷന്‍ ക്ലബിലുള്ള സഹാറാ ഹോസ്റ്റലില്‍ വെച്ച് ഒരു സംഘം പൃഥ്വി ഷായോട് സെല്‍ഫി ആവശ്യപ്പെട്ടു. തുടര്‍ന്ന് താരം ഫോട്ടോ എടുക്കാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഘം മറ്റൊരു സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു. സെല്‍ഫി വീണ്ടും എടുക്കാന്‍ അനുവാദിക്കാത്തതിനെ തുടര്‍ന്ന് സംഘം താരത്തിന് എതിരെ തിരിയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു.

തുടര്‍ന്ന് അക്രമികളെ ഹോട്ടലില്‍ നിന്ന് പുറത്താക്കി. എന്നാല്‍ പുറത്ത് കാത്തു നിന്ന അക്രമികള്‍ പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ കാര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തുകയും ബേസ്ബോള്‍ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.

ഈ സമയത്ത് പൃഥ്വി ഷാ കാറില്‍ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ നിന്നും മറ്റൊരു വാഹനത്തിലായിരുന്നു താരം മടങ്ങിയത്. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.