വായ്പ തിരിച്ചടവ് മുടങ്ങിയ വീടുകൾക്ക് മുന്നിൽ ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ച് സ്വകാര്യ പണമിടപാട് സ്ഥാപനം. ചോളഹോം ഫിനാൻസ് ലിമിറ്റഡാണ് ഈ പ്രാകൃത നടപടി സ്വീകരിച്ചത്. സ്‌പ്രേ പെയിന്റ് ഉപയോഗിച്ചാണ് വലിയ അക്ഷരത്തിൽ ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ ആരോപിച്ചു.

വായ്പ തിരിച്ചടവ് ഒരുമാസം മുടങ്ങിയാൽ മഞ്ഞനിറത്തിലുള്ള സ്റ്റിക്കർ പതിപ്പിക്കും. രണ്ടാമത് പച്ച നിറത്തിലുള്ള സ്റ്റിക്കർ പതിക്കും. തുടർന്നാണ് സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഈ വസ്തു തങ്ങളുടേതാണെന്ന് എഴുതുന്നതെന്ന് പരാതിക്കാർ പറയുന്നു. ചവറ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി പരാതി ഉയർന്നിട്ടുണ്ട്. നാലുപേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥാപനം ഇതുവരെ വ്യക്തമായി പ്രതികരിച്ചിട്ടില്ല.

വീടിന് മുന്നിൽ സ്റ്റിക്കറൊട്ടിച്ചതിൽ പരാതിയറിയിച്ചവരോട് ഞങ്ങളുടെ നിയമം ഇങ്ങനെയാണെന്നും ഇതിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നുമാണ് ജീവനക്കാർ പ്രതികരിച്ചത്. ഇനി പണം അടച്ചില്ലെങ്കിൽ ജയിയിൽ അടയ്ക്കുമെന്ന് കളക്ഷൻ മാനേജർ ഭീഷണിപ്പെടുത്തി. ആത്മഹത്യ ചെയ്തുകൂടേ എന്നും ആത്മഹത്യ ചെയ്താൽ ഇൻഷ്വറൻസുകാർ പണം തരുമെന്നുമെല്ലാം ഇവർ പറഞ്ഞതായും പരാതിക്കാർ പറയുന്നു.