ഓണ്‍ലൈന്‍ പെണ്‍വാണിഭ വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും നല്‍കിയതായി പരാതി. മൈസൂരുവിലെ പ്രമുഖ കോളേജില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ത്ഥിനികളാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്ന ലോക്കാന്റോയിലാണ് വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും നല്‍കിയിരിക്കുന്നത്. ഈ സൈറ്റില്‍ പെണ്‍കുട്ടികളെ ഫോണ്‍ നമ്പര്‍ കണ്ട നിരവധി പേരാണ് വിദ്യാര്‍ത്ഥിനികളെ ദിവസേന വിളിച്ചിരുന്നത്. അപരിചിതരുടെ ഫോണ്‍ വിളികള്‍ കൂടിയപ്പോഴാണ് നമ്പര്‍ എങ്ങനെ ലഭിച്ചുവെന്ന കാര്യം പെണ്‍കുട്ടികള്‍ അന്വേഷിച്ചത്.മൈസൂരുവിലെ കോളേജില്‍ പഠിക്കുന്ന ചില പെണ്‍കുട്ടികളുടെ ഫോണിലേക്ക് അപരിചിതരുടെ ഫോണ്‍ വിളികള്‍ വര്‍ദ്ധിച്ചതോടെയാണ് പെണ്‍കുട്ടികള്‍ പോലീസില്‍ പരാതിപ്പെട്ടത്.

അശ്ലീലച്ചുവയിലാണ് പലരും സംസാരം ആരംഭിച്ചതത്രേ. ഫോണ്‍ വിളിച്ച ചിലരാണ് പെണ്‍വാണിഭ സൈറ്റില്‍ നിന്നാണ് ലഭിച്ചതെന്നും പറഞ്ഞത്.മൈസൂരുവിലെ ഒരു പ്രമുഖ കോളേജില്‍ പഠിക്കുന്ന പത്തോളം വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറുമാണ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളത്. ഒരേ കോളേജില്‍ നിന്നുള്ള ഇത്രയും വിദ്യാര്‍ത്ഥിനികളുടെ നമ്പറും ചിത്രങ്ങളും നല്‍കിയതിന് പിന്നില്‍ ഒരാള്‍ തന്നെയാണെന്നാണ് പോലീസിന്റെയും നിഗമനം.കോളേജില്‍ അഡ്മിഷന്‍ സമയത്ത് നല്‍കിയ അതേ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളാണ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറയുന്നത്.