പ്രേംനസീർ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന് അതിൽ താൽപര്യമില്ലായിരുന്നുവെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. സമീപകാലത്ത് ഒരു വേദിയിൽ മോഹൻലാൽ ചുംബിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ‘മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആണെന്ന് മനസിലായെന്നായിരുന്നു’ ശ്രീനിവാസന്റെ പ്രതികരണം. ഏറെ ചർച്ചകൾക്ക് വഴിവെച്ച ഈ സംഭാഷണത്തെക്കുറിച്ച് പ്രതികരിക്കുകയാണ് പ്രിയദർശൻ

സിനിമകളിലേപ്പോലെ ജീവിതത്തിലും സംഭാഷണങ്ങളിൽ ആക്ഷേപഹാസ്യം പ്രയോഗിക്കുന്നയാളാണ് ശ്രീനിവാസൻ. അഭിമുഖങ്ങളിലെ ഇത്തരം നർമ്മ മുഹൂർത്തങ്ങൾ പ്രേക്ഷകർ ഏറെ ആഘോഷിക്കാറുമുണ്ട്. എന്നാൽ അടുത്തിടെ നടൻ മോഹൻലാലിനേക്കുറിച്ച് ശ്രീനിവാസൻ നടത്തിയ ചില പ്രസ്താവനകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

“രണ്ടു പേരും എന്റെ പ്രിയ സുഹൃത്തുക്കളാണ്. എന്റെ പുതിയ ചിത്രം കൊറോണ പേപ്പേഴ്സിൽ ഒരു സംഭാഷണമുണ്ട്. മറക്കുക എന്നത് മാനുഷികമാണ്, പൊറുക്കുക എന്നത് ദൈവികവും എന്ന്. മനുഷ്യർ അത് ചെയ്യണമെന്നാണ് എന്റെ പക്ഷം. എന്താണ് ഇതിന് കാരണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം എന്തെങ്കിലും പറഞ്ഞു പോകുന്നതായിരിക്കാം.

എനിക്കറിയില്ല! ഈ പ്രശ്നത്തിനു പിന്നിലുള്ള യഥാർഥ കാരണം അറിയാതെ ഞാൻ അതിൽ അഭിപ്രായം പറയുന്നത് ശരിയല്ല. സത്യൻ അന്തിക്കാടിനും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ശ്രീനി എന്താണ് ഇങ്ങനെ പറയുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. ഏറെ വിചിത്രമായി തോന്നുന്നു.

ഇത്തരം പ്രസ്താവനകളോട് മോഹൻലാൽ ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. അതാണ് ഇതിലെ നല്ല വശമായി ഞാൻ കാണുന്നത്. എന്താണ് പറയുക എന്നായിരിക്കും അദ്ദേഹം ചിന്തിച്ചിരിക്കുക. ശ്രീനിവാസന് അങ്ങനെ തോന്നിയിരിക്കാം. അതുകൊണ്ടാവാം പറഞ്ഞത് എന്നായിരിക്കും അദ്ദേഹം കരുതിയിട്ടുണ്ടാവുക. മോഹൻലാലിന് ശ്രീനിവാസനെ അറിയാം,” ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു.