ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി ബാദുഷയെ കബളിപ്പിച്ചത്.

യുവതി അശ്ലീല ചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയെന്നാണ് ബാദുഷ പരാതിപ്പെട്ടിരിക്കുന്നത്. യുവതിക്കും അഭിഭാഷകനുമെതിരെ പരാതി ഉന്നയിച്ച ബാദുഷ തന്നെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പുവെപ്പിച്ചതായും പറയുന്നു. പത്തു ലക്ഷത്തിന് പുറമേ മൂന്നു കോടി രൂപയും ആവശ്യപ്പെട്ടു.

ബാദുഷയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. യുവതിയുടെ പേരിലും അഭിഭാഷകരായ ബിജു, എല്‍ദോ പോള്‍, സാജിത്, അനീഷ് എന്നിവര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15നാണ് ബാദുഷ യുവതിക്കെതിരെയും സംഘത്തിനെതിരെയും പരാതി നല്‍കിയത്. എഫ്്‌ഐആറിന്റെ പകര്‍പ്പ് പുറത്തു.

എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ: 2020 ഒക്ടോബര്‍ പത്തിന് ആലുവ സ്വദേശിനിയായ 32കാരിയായ യുവതി ബാദുഷയുടെ ഫഌറ്റില്‍ എത്തി. ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞാണ് യുവതി എത്തിയത്. ശേഷം നിരന്തരമായി ഫോണിലൂടെ ബന്ധപ്പെട്ടു. ശേഷം സൗഹൃദം സ്ഥാപിച്ച് യുവതി തന്റെ അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ബാദുഷായ്ക്ക് അയച്ചു നല്‍കി. ഈ ചിത്രങ്ങളും ചാറ്റുകളും ഉപയോഗിച്ച് മറ്റൊരു സ്ത്രീ ബാദുഷയ്‌ക്കെതിരെ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടെന്ന് യുവതി ബാദുഷയോട് പറഞ്ഞു.

തുടര്‍ന്ന് ആലുവ സ്വദേശിനി നാല് അഭിഭാഷകര്‍ക്കൊപ്പം ചേര്‍ന്ന് പാലാരിവട്ടത്തെ അഭിഭാഷക ഓഫീസിലേക്ക് ബാദുഷയെ വിളിച്ചു വരുത്തി. തുടര്‍ന്ന് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ചാറ്റുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നു കോടി ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ പത്രസമ്മേളനം വിളിച്ച് ബാദുഷയെയും കുടുംബത്തെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ 2022 ഓഗസ്റ്റ് 31ന് ബാദുഷ അഭിഭാഷകരുടെ ഓഫീസില്‍ എത്തി. മൂന്നു കോടി നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. 1.25 കോടി നല്‍കണമെന്നും അഡ്വാന്‍സായി 10 ലക്ഷം കൊടുക്കണമെന്ന് പറഞ്ഞ് പ്രതികള്‍ ബാദുഷയെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പിടുവിക്കുകയും അന്ന് തന്നെ 10 ലക്ഷം വാങ്ങിയെടുക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.